പൊൻകുന്നം: പൊൻകുന്നംപാലാ റോഡിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. രണ്ട് യുവാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത് (23), അരീപ്പറമ്പ് കുളത്തൂർ അഭി (18) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോയിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ട അഞ്ചുപേരും. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലിക്കു ശേഷം രാത്രി ഓട്ടോയിൽ വീടുകളിലേക്കു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേരും തൽക്ഷണം മരിച്ചു. പൊൻകുന്നം-പാലാ റോഡിൽ കൊപ്രാക്കളത്തിനു സമീപം ഇന്നലെ രാത്രി പത്തോടെയാണു സംഭവം. തിടനാട് സ്വദേശിയായ ആനന്ദ് കൊടുങ്ങൂരിലാണു താമസിക്കുന്നത്.

പൊൻകുന്നത്തുനിന്നു കൂരാലി ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോയിൽ എതിരെവന്ന ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് തകർന്ന് തരിപ്പണമായി. ഇളങ്ങുളം സ്വദേശിയുടേതാണു ജീപ്പ്. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.