ന്യൂഡൽഹി: ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ തൽസ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയാണ് നടപടി പ്രഖ്യാപിച്ചത്. യഥാർത്ഥ ജെഡിഎസ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം സി.എം.ഇബ്രാഹിം പറഞ്ഞിരുന്നു.

ദേവഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ താത്കാലി അധ്യക്ഷനായി തിരഞ്ഞെടുക്കകയും ചെയ്തിട്ടുണ്ട്. പാർട്ടിയെ കർണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തിൽ ഒരു അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നതായും എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നതിനെ സി.എം.ഇബ്രാഹിം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കുമാരസ്വാമിയേയും മകനേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നുള്ള സി.എം.ഇബ്രാഹിമിന്റെ പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇത് തന്റെ കത്തല്ലെന്ന് കാണിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു.