കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായതോടെ ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതോടെവിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.

റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത് മാത്രമാണ് നിലവിൽ കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതൽ വിമാനത്താവളത്തിൽ നിന്നുമുള്ള സർവീസുകൾ രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റൺവേ റീകാർപ്പറ്റിങ്ങിന് പുറമേ ഗ്രേഡിങ് ജോലി കൂടി പൂർത്തിയായതോടെയാണ് മുഴുവൻ സമയ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

റൺവേ റീ കാർപ്പറ്റിങ് ജോലി ജൂണിൽ പൂർത്തീകരിച്ചെങ്കിലും വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലി നീണ്ടു പോയി. മണ്ണ് ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങൾക്ക് മുമ്പാണ് ഈ പണികളെല്ലാം പൂർത്തിയായത്.