കൊച്ചി: ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്‌സല്‍ ഫരീദ്, ചാള്‍സ് ഡെനിസ്, മുഹമ്മദ് അസാര്‍, മുനീസ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് അസി. പ്രിസന്‍ ഓഫീസര്‍ കെ.ജി.സരിനെ വളഞ്ഞിട്ട് തല്ലിയത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ അഫ്‌സലിനെ സൂപ്രണ്ടിന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമം.

ബഹളമുണ്ടാക്കിയ അഫ്‌സലിനെ പിടിച്ചുമാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നാലുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജയിലിന്റെ ഓഫീസിനും നാശനഷ്ടങ്ങള്‍ വരുത്തി. സംഭവത്തില്‍ ജയില്‍ അധികൃതരുടെ പരാതിയില്‍ ആലുവ പൊലീസ് കേസെടുത്തു. പ്രതികളായ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. സംഭവത്തെ തുടര്‍ന്ന് രണ്ടു പ്രതികളെ വിയ്യൂരിലേക്കും രണ്ടു പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.