തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയില്‍ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടില്‍ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തില്‍ ആയാലും പുറത്തായാലും സഹായധനം ലഭിക്കും.

പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ല?ഭിക്കുക. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് മുതലാണ് പ്രാബല്യമുണ്ടാകുക. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.