തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ വിവാദ പരാമർശങ്ങൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കെട്ടേണ്ടതില്ല. വിവാദം ആളിക്കത്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനാലാണ് കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് പ്രതികരണം നടത്താതിരുന്നത്. ഇത്തരം സംഭവങ്ങൾ ഉയർത്തി കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

വിവിധ മതങ്ങളുടെ ആചാരങ്ങളിലേക്കും വ്യക്തിനിയമങ്ങളിലേക്കും സർക്കാരോ കോടതികളോ ഇടപെടാൻ പാടില്ലെന്നാണ് തങ്ങളുടെ നിലപാട്. ചരിത്ര സത്യം പോലെ വിശ്വാസികൾക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ വിശ്വാസത്തോട് കൂട്ടിക്കെട്ടേണ്ടതില്ല. എല്ലാ മതഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളും ശാസ്ത്രബോധത്തോട് പൊരുത്തപ്പെട്ട് പോകാത്തതാണെന്നും സതീശൻ പറഞ്ഞു.

'ഷംസീറിന്റെ പ്രസ്താവന വന്നയുടൻ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനംന ഭരിക്കുന്ന സിപിഎം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അവരത് ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. വർഗീയവാദികളുടെ അതേ ശൈലിയാണ് അവരുടേതും. എരി തീയിൽ എണ്ണയൊഴിച്ചു. എല്ലാവരും ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒന്നിപ്പിക്കാനാണ് ഞങ്ങൾ ശ്രമം നടത്തുന്നത്. സ്പീക്കർ ആ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുമ്പോൾ കുറേകൂടി ജാഗ്രത കാണിക്കേണ്ടതുണ്ട്' സതീശൻ പറഞ്ഞു.