കൊച്ചി: പാറശ്ശാലയിൽ കഷായത്തിൽ കീടനാശിനി കലർത്തി ഷാരോൺ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റേയും അമ്മാവൻ നിർമ്മല കുമാരൻ നായരുടേയും ജാമ്യാപേക്ഷയാണ് നിരസിച്ചത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

തങ്ങൾക്കെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം മാത്രമേ നിലനിൽക്കൂവെന്നും കൊലപാതകവുമായി ബന്ധിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ ഉന്നയിച്ചു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിർണായക തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജാമ്യം ലഭിക്കാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം.നെയ്യാറ്റിൻകര കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിന്ധുവും നിർമലകുമാരൻ നായരും ഹൈക്കോടതിയെ സമീപിച്ചത്. കഷായത്തിൽ വിഷം ചേർത്താണ് കാമുകിയായ ഗ്രീഷ്മ ഷാരോണിനെ വകവരുത്തിയത്.

ഷാരോണിന്റെ മരണമറിഞ്ഞ സിന്ധുവിനും നിർമലകുമാരൻ നായർക്കും ഗ്രീഷ്മയെ സംശയം തോന്നി. തുടർന്ന് കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കേസിൽ പ്രതി ചേർത്തത്.