തിരുവനന്തപുരം:ഷവർമ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഷവർമ്മ വിൽക്കുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായുള്ള പരിശോധനകളും പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളും തുടരും.സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്നും നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.

ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 കടകളിൽ പരിശോധനകൾ നടത്തി. നിലവാരം ഉയർത്തുന്നതിനായി 284 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സർക്കാർ നിർദ്ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകുകയും 3.43 ലക്ഷം രൂപ ഫൈൻ ആയി ഈടാക്കുകയും ചെയ്തു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ നേരത്തെ മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.