കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ മാഹി വരെ നീളുന്ന ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉദ്ഘാടനം ഈ വർഷം പകുതിയോടെ നടക്കുമെന്ന് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പണി നീണ്ടുപോയത് ഉദ്ഘാടനം വൈകിപ്പിച്ചു. ഇപ്പോൾ പാതയുടെ 90% പണിയും കഴിഞ്ഞിരിക്കുകയാണ്. മുഴപ്പിലങ്ങാട് മഠം മുതൽ മാഹിക്കപ്പുറം അഴിയൂർ പൂഴിത്തല വരെയാണ് പാത നീളുന്നത്. അതി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് റോഡിന്റെ നിർമ്മാണം.

മാഹി തലശ്ശേരി ഭാഗത്തെ ബ്ലോക്കുകൾ ഒഴിവാക്കി ഈ പാത വഴി കോഴിക്കോട് സഞ്ചരിക്കാൻ ആകും എന്നതാണ് പ്രത്യേകത. നിലവിൽ ബ്ലോക്ക് കാരണം കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് എത്താൻ റോഡ് വഴി നാലുമണിക്കൂറോളം ആണ് എടുക്കുന്നത്. ഈ പാത ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതോടെ ഈ സമയ ദൈർഘ്യം ഒഴിവാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. ഇപ്പോൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ആറുവരിപ്പാതയുടെ പണി പൂർത്തിയായി കഴിഞ്ഞാൽ ഈറോഡ് ആറുവരി പാതയോടൊപ്പം ചേരും.

ആറുവരിപ്പാതയുടെ പണി നടക്കുന്നതിനാൽ വൈകുന്നേരം ആയിക്കഴിഞ്ഞാൽ ഒരാൾക്ക് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ബ്ലോക്ക് കാരണം പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. വടകര, മാഹി, തലശ്ശേരി ഭാഗത്ത് ബ്ലോക്ക് കാരണം ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. 30 മിനിട്ടുകൾക്കുള്ളിൽ മുഴപ്പിലങ്ങാട് നിന്ന് അഴിയൂർ വരെ എത്താൻ കഴിയും എന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ തലശ്ശേരി നഗരത്തെയും മാഹിയിലും ലഭിക്കാൻ സാധ്യതയുള്ള ബ്ലോക്ക് ഒഴിവായി നേരിട്ട് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയും.

18.6 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് റോഡ് ദേശീയ പാത വികസന പദ്ധതിയിൽ 1,300 കോടി രൂപ ചെലവിൽ നിർമ്മിച്ചു. 40 വർഷം മുമ്പ് സ്ഥലമെടുപ്പ് നടപടികൾ തുടങ്ങി 2017ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.30 മാസത്തിനകം പണി പൂർത്തിയാക്കാനായിരുന്നു യഥാർത്ഥ പദ്ധതി. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും കോവിഡ് -19 പകർച്ചവ്യാധിയും കാരണം ജോലി നീണ്ടുപോയി. കഴിഞ്ഞ മഴക്കാലത്ത് തലശ്ശേരിക്ക് അടുത്തുകൊളശ്ശേരിയിൽ മേൽപ്പാലത്തിൽ നിന്നും മഴ പെയ്യുമ്പോൾ വെള്ളം താഴേക്ക് ശക്തിയായി ഒലിച്ചിറങ്ങുന്ന വാർത്ത വിവാദമായിരുന്നു. എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ഈ അപാകത ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.

എറണാകുളം ആസ്ഥാനമായുള്ള EKK ഇൻഫ്രാസ്ട്രക്ചർ, GHV ഇൻഫ്ര എന്നീ കമ്പനികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാഹി, കുയ്യാലി, ധർമ്മടം, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലെ നദികൾക്ക് മുകളിലൂടെ കടന്നുപോകുന്ന നാല് നീളമുള്ള പാലങ്ങളാണ് ഈ റേച്ചിലുള്ളത്. വലിയ വാഹനങ്ങളുടെ ഗതാഗതത്തിനായി പ്രത്യേകമായി നാല് സബ്വേകളും സാധാരണ വാഹനങ്ങൾക്ക് കടന്നുപോകാൻ മറ്റ് 21 അടിപ്പാതകളുമുണ്ട്. ടാറിങ് ജോലികൾ ഏറെക്കുറെ പൂർത്തിയായി. 16.17 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസ് റോഡുകളുടെ പ്രവൃത്തിയും പുരോഗമിച്ചു വരികയാണ്.