മൂന്നാർ: ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് ജലാശയത്തിൽ ചാടി. എന്നാൽ, പിന്നീട് അതുവഴി പോയ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തിക്കയറി. പിന്നെ വീണ്ടും ചാടി ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ ഗണേശൻ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വർക്‌സ് ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്‌കൂളിലെ അദ്ധ്യാപകനാണ് ഗണേശൻ.

ഉച്ചയോടെ സ്‌കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവർ രമേശൻ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിർത്തി. തുടർന്ന് ഇയാളുടെ സഹായത്തോടെ ഗണേശൻ കരയ്ക്ക് കയറി.

എന്നാൽ, കരയ്ക്ക് കയറിയെങ്കിലും ഉടൻതന്നെ ഗണേശൻ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവർ വിളിച്ച് പറഞ്ഞതനുസരിച്ച് പൊലീസും അഗ്‌നിശമന സേനയുമെത്തി ഗണേശനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തിൽ വീണെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യ ജ്യോതി . മക്കൾ: ലോഗേശ്വരൻ , അക്ഷശ്രീ.