- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോൾ; ലഹരി മുക്ത കേരളം കാമ്പയിൻ 14 മുതൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
തിരുവനന്തപുരം: ലഹരിമുക്ത കേരളം രണ്ടാംഘട്ട കാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്ബാൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ രണ്ടു കോടി ഗോൾ അടിക്കുന്ന രീതിയിൽ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സർക്കാർ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും പൊതുയിടങ്ങളിലും അടക്കം പരിപാടി സംഘടിപ്പിക്കും.
'നോ ടു ഡ്രഗ്സ്' എന്ന പ്രചാരണ ബോർഡുകളും ചിത്രങ്ങളും ഗോൾ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവൻ സമയവും പോസ്റ്റ് തയാറാക്കി നിർത്തി, ആർക്കും എപ്പോഴും വന്ന് ഗോൾ അടിക്കാനുമാകുന്ന രീതിയിലാണ് ക്രമീകരണം. സെലിബ്രിറ്റി ഫുട്ബാൾ മത്സരവും നടത്തും.
ലഹരിമോചന കേന്ദ്രങ്ങൾ ആവശ്യത്തിനുണ്ടെന്ന് സാമൂഹികനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. സ്‌കൂളുകളിൽ വിപുലമായ കൗൺസലിങ് സംഘടിപ്പിക്കണം. ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന ബോർഡ് കടകളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. മൂന്നു മാസത്തിലൊരിക്കൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേർന്ന് പ്രവർത്തന അവലോകനം നടത്താനും നിർദേശിച്ചു. അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയാറാക്കിയ 'തെളിവാനം വരക്കുന്നവർ' പുസ്തകത്തിന്റെ പ്രകാശനം നവംബർ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയാറാക്കും.
അന്ന് എല്ലാ ക്ലാസിലും വിദ്യാർത്ഥികളുടെ സഭകൾ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാം. ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവി ദിനം വരെ നടപ്പാക്കിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, കാമ്പയിന്റെ ഉള്ളടക്കം, വിദ്യാർത്ഥികളുടെ അനുഭവങ്ങൾ തുടങ്ങിയവ ക്ലാസ് സഭകളിൽ ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.




