തിരുവനന്തപുരം: പിണറായി സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ നാളെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് ആകോപിച്ചാണ് രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയുന്നത്. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

ഗതാഗത തടസം ഒഴിവാക്കാൻ വാഹനങ്ങളുടെ പാർക്കിങ്ങിന് ഉൾപ്പടെ പ്രത്യേക നിർദ്ദേശം പൊലീസ് നൽകി. പതിനാല് ഡി.വൈ.എസ്‌പിമാരുടെ നേതൃത്വത്തിൽ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷക്കായി ക്രമീകരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, ഘടകകക്ഷി നേതാക്കൾ തുടങ്ങി യു.ഡി.എഫിന്റെ മുൻനിര നേതാക്കളെല്ലാം ഉപരോധസമരത്തിൽ പങ്കെടുക്കും. വടക്കൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഇന്നുതന്നെ എത്തിത്തുടങ്ങും.

എ.ഐ ക്യാമറ അഴിമതി ഉൾപ്പടെ മുൻനിർത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂർത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങൾ ഉയർത്തിയുള്ള രണ്ടാം സമരം.

രാവിലെ ആറുമുതൽ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിൽ മൂന്നെണ്ണം പൂർണമായും ഉപരോധിക്കും. കന്റോൺമെന്റ് ഗേറ്റ് ഉപരോധിക്കാൻ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മെയിൻ ഗേറ്റിൽ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈ.എം.സി.എ ഗേറ്റും വളയും.