- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. വന്ദന ദാസിന്റെ കൊലപാതകം: വിചാരണക്കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; നടപടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിൽ ഉള്ളതിനാൽ
കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ വിചാരണക്കോടതിയിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതു കൊണ്ടാണ് കോടതിയുടെ നടപടി. വന്ദനാദാസിന്റെ കൊലപാതകം നടന്ന് 83-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ തുടർനടപടികളുമായി ബന്ധപ്പെട്ട് കുറ്റപത്രം ജില്ലാ കോടതിയിലാണ് ഉള്ളത്. അതിനിടെയാണ് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തുവന്നത്. കൂടാതെ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസിന്റെ വീഴ്ച കൊണ്ടാണ് മകൾ മരിച്ചത്. അതുകൊണ്ട് അവർ തന്നെ അന്വേഷിച്ചാൽ മകൾക്ക് നീതി ലഭിക്കില്ലെന്നുമാണ് വന്ദനാദാസിന്റെ മാതാപിതാക്കളുടെ മുഖ്യ ആരോപണം. നിലവിൽ മാതാപിതാക്കളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ് വിചാരണക്കോടതിയിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.
എന്തുകൊണ്ടാണ് കേസ് സിബിഐയ്ക്ക് വിടാത്തത് എന്ന് മാതാപിതാക്കൾ കോടതിയിൽ ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പരാതി ലഭിച്ചതായും പരിശോധിച്ചുവരുന്നതുമായാണ് ഡിജിപി മറുപടി നൽകിയത്. പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. തുടർന്നാണ് ഇതിൽ തീരുമാനമാകുന്നത് വരെ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.




