തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച ചെയ്ത് തീർത്തില്ലെങ്കിൽ അപകടകരമായ നിലയിലേക്ക് സമരം പോകുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിഴിഞ്ഞത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇന്നലെയുണ്ടായ അക്രമങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണ്.

സമരം ചെയ്തതിന് ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനഃപൂർവം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു. സമരക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാൻ പോയ പള്ളിക്കമ്മിറ്റിക്കാരായ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒത്തുതീർപ്പിന് പോയവരെ അറസ്റ്റ് ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? ഇതൊക്കെ മനഃപൂർവം പ്രകോപനം ഉണ്ടാക്കി സംഘർഷം ഉണ്ടാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിരുന്നു.

സിപിഎമ്മും ബിജെപിയും ഒന്നിച്ച് ചേർന്ന് വിഴിഞ്ഞം സമരം പൊളിക്കാൻ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചർച്ച് ചെയ്ത് പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സർക്കാരിനും നാല് വർഷമായി സിമന്റ് ഗോഡൗണിൽ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്. തീരദേശവാസികൾ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ പിന്മാറുകയാണ്.

സമരം ചെയ്തതുകൊണ്ട് അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം ലത്തീൻ സഭയിൽ നിന്നും ഈടാക്കണമെന്ന സർക്കാർ തീരുമാനം നീതീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ സമരം ചെയ്തതിലൂടെ 50 കൊല്ലത്തിനിടെ കേരളത്തിനുണ്ടായ നഷ്ടം സിപിഎമ്മിൽ നിന്നും ഈടാക്കേണ്ടി വരും. അക്രമസമരങ്ങളിലൂടെ സിപിഎം സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം നികത്താൻ എ.കെ.ജി സെന്ററും സെക്രട്ടേറിയറ്റും വിറ്റാൽ പോലും തികയില്ല. എന്തിനാണ് മത്സ്യത്തൊഴിലാളികളെ സർക്കാർ ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. അവർ ജീവിക്കാൻ നിവൃത്തിയില്ലാത്ത പാവങ്ങളല്ലേ. എത്രയും വേഗം അവരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ തയാറാകണം-സതീശൻ പറഞ്ഞു.