ലണ്ടന്‍: മനുഷ്യ ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത എന്ന് പല മഹാരഥന്മാരും പറഞ്ഞ ഹോളോകാസ്റ്റിന്റെ ഓര്‍മ്മകളുമായി അവര്‍ ഒത്തുകൂടി. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ മരണത്തോടുകൂടി മാത്രമെ വിട്ടുമാറുകയുള്ളു എന്ന് വാശിപിടിക്കുന്ന ആ കയ്ക്കുന്ന ഓര്‍മ്മകളുമായി ഒത്തുകൂടിയവര്‍ക്കൊപ്പം വികാരാധീനനായി ചാള്‍സ് രാജാവുമെത്തി. ക്രൂരതകള്‍ക്ക് വേദിയൊരുക്കിയ ഓഷ്വിറ്റ്‌സ് ബെര്‍ക്കനോവിലായിരുന്നു അതിന്റെ എണപതാം വാര്‍ഷികാചരണം നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ചാള്‍സ് മൂന്നാമന്‍ രാജാവ്, ഓഷ്വിറ്റ്‌സ് ബെര്‍ക്കനോ സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് രാഷ്ട്രത്തലവനാണ്.

മുന്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അനുഭവിച്ച യാതനകള്‍, അതില്‍ നിന്നും രക്ഷപ്പെട്ടവര്‍ വിവരിച്ചപ്പോള്‍ രാജാവ് അതെല്ലാം കേട്ടിരുന്നത് കണ്ണുനീരോടെയായിരുന്നു. മുന്‍ നാസിക്യാമ്പായിരുന്ന ഇവിടം ഇന്ന് മ്യൂസിയമാണ്. ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, സ്പെയിനിലെ രാജാവ് ഫിലിപ് ആറാമനും രാജ്ഞി ലെറ്റിസിയയും, യുക്രെയിന്‍ പ്രസിഡിണ്ട് വൊക്കോഡിമിര്‍ സെലെന്‍സ്‌കി, നെതര്‍ലന്‍ഡ്‌സിലെ രാജാവ് വില്യം അലക്സാണ്ടര്‍, മാക്സിമ രാജ്ഞി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഹിറ്റ്‌ലറുടെ ക്രൂരതകള്‍ അതിജീവിച്ചവര്‍ ചടങ്ങില്‍ സംസാരിച്ചു. അതില്‍ ഉള്‍പ്പെടുന്ന 98 കാരിയാ മരിയന്‍ ടര്‍സ്‌കി ഇപ്പോള്‍ വീണ്ടും വലിയ രീതിയില്‍ യഹൂദ വിരുദ്ധത ഉയര്‍ന്നു വരുന്നതായി ചൂണ്ടിക്കാണിച്ചു. നേരത്തെ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തിലെത്തിയ ചാള്‍സ് രാജാവിനെ വിശിഷ്ട വ്യക്തികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹോള്‍കോസ്റ്റ് അതിജീവിച്ചവരുടെ അനുഭവങ്ങള്‍ കേട്ട രാജാവ്, പിന്നീട് നഗരത്തില്‍ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററും സന്ദര്‍ശിച്ചു. നഗരത്തില്‍ യഹൂദരുടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതില്‍ ജെ സി സി വഹിച്ച പങ്കിനെ കുറിച്ചും സന്നദ്ധപ്രവര്‍ത്തകര്‍ രാജാവിന് വിശദീകരിച്ചു കൊടുത്തു.

അതേസമയം, ലണ്ടനില്‍ വെയ്ല്‍സ് രാജകുമാരനും രാജകുമാരിയും ഔദ്യോഗിക ഹോളോകാസ്റ്റ് ഓര്‍മ്മ ദിനത്തില്‍ പങ്കെടുത്തു. ആക്രമത്തിനും വെറുപ്പിനും മുന്‍പില്‍ കൈകെട്ടി നിശബ്ദരായി നോക്കി നില്‍ക്കില്ല എന്ന പ്രതിജ്ഞയെടുക്കാന്‍ ലോകത്തിന് ഹോളോകാസ്റ്റിനെ കുറിച്ചുള്ള ചിന്തകള്‍ മതി എന്നായിരുന്നു രാജാവ് ജെ സി സി അംഗങ്ങളുമായി സംസാരിക്കുമ്പോള്‍ പറഞ്ഞത്. തന്റെ പോളണ്ട് സന്ദര്‍ശനം, ദുഃഖം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തിലാണെങ്കില്‍ പോലും ഒരു പുണ്യമായി കണക്കാക്കുന്നു എന്നും രാജാവ് പറാഞ്ഞു.