ടെല്‍ അവീവ്: ഹമാസ് തിരിച്ചെത്തിച്ച ബന്ദിയുടെ ഏറ്റവും പുതിയ മൃതദേഹം ഇസ്രായേല്‍-അമേരിക്കന്‍ സൈനികന്‍ ഇറ്റായ് ചെന്നിന്റേതാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ച ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിട്ടാണ് കൊല്ലപ്പെട്ട 19 കാരന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറിയത്. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ പ്രതിനിധികള്‍ കൊല്ലപ്പെട്ട ബന്ദിയുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.

അവരുടെ പ്രിയപ്പെട്ട വ്യക്തിയുടെ മൃതദേഹം ഇസ്രായേലിലേക്ക് തിരിച്ചയച്ചതായും പോസിറ്റീവായി തിരിച്ചറിഞ്ഞതായും,' ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. നേരത്തെ, ഗാസ നഗരത്തിലെ കിഴക്കന്‍ ഷെജൈയ പരിസരത്ത് ഒരു ഇസ്രായേല്‍ സൈനികന്റെ മൃതദേഹം കണ്ടെടുത്തതായി ഹമാസിന്റെ സൈനിക വിഭാഗം പറഞ്ഞിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ്് ഈ പ്രദേശം.

2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍, സ്റ്റാഫ് സര്‍ജന്റ് ചെന്‍ ഐഡിഎഫിന്റെ ഏഴാം ബ്രിഗേഡില്‍ ഒരു സൈനികനായി സേവനമനുഷ്ഠിച്ചിരുന്നു. കിബ്ബട്ട്സ് നിര്‍ ഓസില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരു ടാങ്കിനുള്ളില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നും മൃതദേഹം ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയെന്നുമാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, മരിച്ച ബന്ദികളെ വീണ്ടെടുക്കുന്നതില്‍ ഹമാസ് മനഃപൂര്‍വ്വം കാലതാമസം വരുത്തുകയാണെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആരോപിച്ചു.

എന്നാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് ഹമാസ് വാദിക്കുന്നത്. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഹമാസ് കൈവശം വച്ചിരുന്ന 20 ജീവനുള്ളവരെയും 28 മരിച്ചവരെയും 72 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.

ഗാസയില്‍ നിന്നുള്ള 250 പലസ്തീന്‍ തടവുകാരെയും 1,718 തടവുകാരെയും തിരികെ നല്‍കുന്നതിനായി ഒക്ടോബര്‍ 13 ന് ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയച്ചിരുന്നു. ഗാസയില്‍ ഇപ്പോഴും തിരികെ ലഭിക്കാത്ത ബന്ദികളുടെ മൃതദേഹങ്ങളില്‍ അഞ്ച് പേര്‍ ഇസ്രായേലികളാണ്, ഒരാള്‍ ടാന്‍സാനിയക്കാരനും ഒരാള്‍ തായ്‌ലന്‍ഡുകാരനുമാണ്. അതിനിടെ ചൊവ്വാഴ്ച, വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേലി വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.