ന്യൂഡൽഹി: ലണ്ടൻ ഹൈക്കമ്മീഷനിലെ സുരക്ഷാവീഴ്ചയെ ചൊല്ലി ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ, സുരക്ഷാ വിന്യാസം പഴുതറ്റതാക്കി ബ്രിട്ടീഷ് സർക്കാർ. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ പിൻവലിച്ചുകൊണ്ടാണ് ഇന്ത്യ ശക്തമായ സന്ദേശം നൽകിയത്. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചു.

പഞ്ചാബിൽ അമൃത്പാൽ സിംഗിനെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിലേക്ക് ഖലിസ്ഥാൻ വാദികൾ അതിക്രമിച്ചുകയറിയിരുന്നു. ഇന്ത്യൻ പതാകയെ അപമാനിക്കുന്നതടക്കം അനിഷ്ട സംഭവങ്ങളുണ്ടായി. സംഭവത്തെ തുടർന്ന് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ഹൈക്കമ്മീഷണറുടെ വീടിന് മുന്നിൽ ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെ സുരക്ഷ കർശനമാക്കിയിരുന്നു. ഇതെല്ലാം ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. എന്തായാലും, ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടിരിക്കുകയാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടക്കാൻ സാധ്യത ഉണ്ടെന്നറിഞ്ഞ്, ഇതുവരെയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാ ഹൗസ് എന്ന് അറിയപ്പെടുന്ന ഓഫീസിന് മുന്നിൽ പൊലീസ് വാഹനങ്ങളുടെ വലിയ നിര തന്നെ കാണാം. കുതിരപ്പൊലീസും തെരുവുകളിൽ പട്രോളിങ് നടത്തുന്നു. സ്ഥലത്ത് ബാരിക്കേഡുകളും ഉയർത്തിയിട്ടുണ്ട്.

ലണ്ടനിൽ മൂന്നുദിവസം മുമ്പ് നടന്ന ഖലിസ്ഥാൻ വാദികളുടെ അതിക്രമത്തെ തുടർന്നാണ് ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. സുരക്ഷാ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മതിയായ സുരക്ഷ ഹൈക്കമ്മീഷനിൽ ഒരുക്കാത്തത് അപലപനീയമെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമത്തിൽ അപലപിച്ചുകൊണ്ട് ബ്രിട്ടീഷ് ഹൈക്കമീഷണർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഖാലിസ്ഥാൻ ഭീകരർ അടിച്ച് തകർത്തിരുന്നു. കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് 'ഫ്രീ അമൃത്പാൽ' എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖാലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്തു.

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത് പാലിന്റെ സംഘടനയായ വാരിസ് പഞ്ചാബി ദേയ്‌ക്കെതിരെ ശക്തമായ അടിച്ചമർത്തൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. അമൃത് പാൽ സിംഗിനെ പിടികൂടാൻ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല.