സ്വന്തം നാട്ടിൽ നിൽക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രിയെന്നാണ് നരേന്ദ്ര മോദിയെ രാഷ്ട്രീയ എതിരാളികൾ ആക്ഷേപിക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 24 വിദേശയാത്രകളാണ് മോദി നടത്തിയത്. സഞ്ചരിച്ചത് 30-ലേറെ രാജ്യങ്ങളിലും. വിദേശ യാത്രയുടെ വിവരങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

2014-ൽ ഏഴ് തവണയാണ് മോദി വിദേശത്തുപോയത്. സന്ദർശിച്ചത് എട്ടുരാജ്യങ്ങളും. ഭൂട്ടാനിൽ തുടങ്ങിയ യാത്ര ബ്രസീൽ, നേപ്പാൾ, ജപ്പാൻ, അമേരിക്ക, മ്യാന്മർ, ഓസ്‌ട്രേലിയ, ഫിജി എന്നിവിടങ്ങളിലായി അവസാനിച്ചു. 2014-ലെ ചാർട്ടേഡ് ഫ്‌ളൈറ്റ് യാത്രകളിൽ ഏതാനും ചിലവയുടെ ചെലവുമാത്രമാണ് ലഭ്യമായിട്ടുള്ളത്.

വിദേശത്തേയ്ക്കുള്ള മോദിയുടെ യാത്രകളുടെ ചെലവ് കാബിനറ്റ് മിനിസ്‌റ്റേഴ്‌സ്-മെയ്ന്റനൻസ് ഓഫ് പ്രൈം മിനിസ്റ്റേഴ്‌സ് എയർക്രാഫ്റ്റ്‌സ് എന്ന അക്കൗണ്ടിലാണ് പെടുത്തിയിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളിൽ പ്രധാനമന്ത്രിയുടെ യാത്രയുടെ ചെലവുകൾ പ്രതിരോധ മന്ത്രാലയമാണ് വഹിക്കുന്നത്.

മോദിയുടെ ഭൂട്ടാൻ യാത്രയുടെ ചെലവ് 2.45 കോടി രൂപയാണ്. എന്നാൽ, ബ്രസീലിലേക്ക് പോയപ്പോൾ ചെലവ് 20 കോടി രൂപയായിമാറി. ഓസ്‌ട്രേലിയ, മ്യാന്മർ, ഫിജി എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചെലവിട്ടത് 22.58 കോടി രൂപ. അമേരിക്കൻ യാത്രയ്ക്ക് 19 കോടി രൂപയും ജപ്പാൻ യാത്രയ്ക്ക് 13.47 കോടി രൂപയുമാണ് ചാർട്ടേഡ് ഫ്‌ളൈറ്റിനായി മോദി ചെലവിട്ടത്.