ലഖ്‌നൗ: പ്രശസ്ത ഉറുദു കവി മുന‌വർ റാണയുടെ രണ്ട് പെൺമക്കളെ വീട്ടു തടങ്കലിലാക്കി ഉത്തർപ്രദേശ് പൊലീസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്. റാണയുടെ മക്കളായ സുമയ്യ, ഉസ്മ പർവീൻ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലെത്തി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം നൽകിയതിന് പിന്നാലെ മുനവർ റാണയുടെ രണ്ട് പെൺമക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

ഉത്തർപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിലെത്തണമെന്നും പാത്രങ്ങൾ കൊട്ടി ശബ്ദമുണ്ടാക്കണമെന്നും ഇവർ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും വീട്ടുതടങ്കലിലാക്കിയത്. ഇവർ താമസിക്കുന്ന കെയ്‌സർബാഗിലെ സിൽവർ ഹൈറ്റ്‌സ് അപ്പാർട്ടുമെന്റിന് മുന്നിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ലഖ്‌നൗവിൽ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്‌നൗവിലെ ക്ലോക്ക് ടവറിന് സമീപം നടന്ന പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിന് പിന്നാലെ ഉറുദു കവി മുനവർ റാണയുടെ മക്കൾ വാർത്തയിൽ ഇടംനേടിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനുമടക്കം അവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്റെ പെൺമക്കളെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കവി മുനവർ റാണതന്നെ രംഗത്തെത്തുകയും ചെയ്തു.