കണ്ണൂർ: ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു മാസം മുൻപ് കാണാതായ രാമങ്കരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഐ.ജി അഗസ്റ്റിനെ (55)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതായാണ് വിവരം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് നവംബർ 29ന് വീട്ടിൽനിന്ന് ഇദ്ദേഹം ഇറങ്ങിയെങ്കിലും ഡ്യൂട്ടിയിൽ പ്രവേശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പൊലീസിൽ പരാതിനൽകിയിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുദിവസം മുൻപാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മുറി തുറന്നപ്പോഴാണ് എസ്‌ഐ.യെ മരിച്ചനിലയിൽ കണ്ടത്.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ. ലീലാമ്മ. മക്കൾ: ജോമോൻ, സോഫിയ. ശവസംസ്‌കാരം ശനിയാഴ്ച എട്ടിന് പൂങ്കാവ് ഔവർ ലേഡി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.