കോട്ടയം: സ്കൂൾ പ്രിൻസിപ്പലിന് എതിരെ ഇംഗ്ലീഷ് അദ്ധ്യാപിക നൽകിയ പരാതി അദ്ധ്യാപകർക്ക് തന്നെ പാരയായി. ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അഞ്ച് അദ്ധ്യാപകരെ കൃത്യ വിലോപത്തിന് കൂട്ടത്തോടെ സ്ഥലംമാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഇംഗ്ലീഷ് അദ്ധ്യാപിക നീതു ജോസഫ്, ബോട്ടണി അദ്ധ്യാപിക വി എം രശ്മി, കൊമേഴ്സ് അദ്ധ്യാപിക ടി ആർ മഞ്ജു, ഹിന്ദി അദ്ധ്യാപിക എ ആർ ലക്ഷ്മി, ഫിസിക്സ് അദ്ധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച് എസ് എസിലേക്കും വി എം രശ്മിയെ വയനാട് നീർവാരം ഗവ. എച്ച് എസ് എസിലേക്കും ടിആർ മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച് എസ് എസിലേക്കും എആർ ലക്ഷ്മിയെ വയനാട് പെരിക്കല്ലൂർ ഗവ. എച്ച് എസ് എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂർ ഗവ. എച്ച് എസ് എസിലേക്കുമാണ് മാറ്റിയത്. ഈ അദ്ധ്യാപകർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കോട്ടയത്തെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർഡിഡി) സ്കൂളിലെത്തി കുട്ടികളോടും പിടിഎ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പരാതി പാരയായി
പ്രിൻസിപ്പിൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് കാട്ടി ഇംഗ്ലീഷ് അദ്ധ്യാപികയായ നീതു ജോസഫ് നൽകിയ പരാതിയിൽ ആർ ഡി ഡി നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. സർക്കാർ നിർദ്ദേശിച്ച പ്രകാരം ഒരു എച്ച് എസ് എസ് റ്റി, 25 പീരീയഡ് വരെ ക്ലാസ് എടുക്കാമെന്നിരിക്കെ ഇംഗ്ലീഷ് ടീച്ചർക്ക് 20 പീരീയഡ് മാത്രമാണ് പ്രിൻസിപ്പൽ അലോട്ട് ചെയ്തിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു. റിസൽറ്റ് മെച്ചപ്പെടുത്തുന്നതിനായി പ്രിൻസിപ്പൽ എടുത്ത തീരുമാനം ദുർവ്യാഖ്യാനിച്ച് ജോലിഭാരം ഉയർത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ക്ലാസ് എടുക്കാൻ അദ്ധ്യാപിക വിസമ്മതിച്ചത് ശരിയായ പ്രവണത അല്ലെന്നും വിമർശനമുണ്ട്.
പിടിഎയും, മാനേജ്മെന്റ് കമ്മിറ്റിയും, അഡ്വ.ജേക്കബ് മൈക്കിൾ എംഎൽഎയും യോഗം ചേർന്നാണ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ് എടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് പ്രിൻസിപ്പൽ ഏകപക്ഷീയമായി ടൈംടേബിൾ തയ്യാറാക്കിയെന്ന ഇംഗ്ലീഷ് ടീച്ചറുടെ ആരോപണവും തള്ളി.
പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല
സ്കൂളിലെ വിദ്യാർത്ഥികളെ നേരിട്ട് കേട്ടപ്പോൾ ഇംഗ്ലീഷ് വിഷയം നന്നായി പഠിപ്പിക്കുന്നില്ലെന്നും, ഫിസിക്സ്, ബോട്ടണി വിഷയങ്ങൾ ഒട്ടും തന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും കുട്ടികൾ പരാതിപ്പെട്ടു. നാലുവർഷമായി ഇംഗ്ലീഷിന്റെ റിസൽറ്റ് വളരെ മോശമാണ്. കൂടുതൽ കുട്ടികൾ തോറ്റതും ഇംഗ്ലീഷിനാണ്. സ്കൂളിലെ അദ്ധ്യാപകർ സ്പെഷ്യൽ സ്കൂൾ എടുക്കാൻ വിസമ്മതിക്കുന്നതായി എംഎൽഎ പരാതിപ്പെട്ടതിനെ തുടർന്ന് ആർഡിഡി ഇടപെടുകയും ചെയ്തു.
പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിന് മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറയ്ക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടിആർ മഞ്ജു, രശ്മി എന്നിവർ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നും അതിനാൽ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികൾ ആർഡിഡിയെ അറിയിക്കുകയും ചെയ്തു.
ക്ലാസ് ഉള്ള സമയത്ത് പോലും അദ്ധ്യാപകരായ രശ്മി വി എം, ജെസ്സി ജോസഫ്, നീതു ജോസഫ്, മഞ്ജു ടി ആർ, ലക്ഷ്മി ആർ എന്നിവർ സ്ഥിരമായി സ്റ്റാഫ് റൂമിൽ കസേരയിൽ ഇരുന്ന് മേശപ്പുറത്തേക്ക് കിടന്ന് ഉറങ്ങുന്നത് കണ്ട് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടിട്ടും മാറ്റം വന്നില്ലെന്നും ആർഡിഡി റിപ്പോർട്ടിൽ പറയുന്നു. ജോലിയിൽ വീഴ്ചകൾക്ക് പുറമേ മേലധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ല എന്ന് വിലയിരുത്തിയാണ് അഞ്ച് അദ്ധ്യാപകർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൂട്ട സ്ഥലം മാറ്റം നൽകിയത്.