ത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വൻ വിജയമാണ്. രണ്ട് അതി പ്രധാന നേട്ടങ്ങളാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നമുക്ക് ഉണ്ടായിരിക്കുന്നത്. മോദിയെ നിലത്തു നടത്താൻ ഈ തിരഞ്ഞെടുപ്പ് സഹായിക്കും. 'ദൈവത്തിന്റെ' സ്വന്തം ആളാണെന്ന മനസികാവസ്ഥക്ക് ഒരു വകതിരിവ് ഉണ്ടാക്കിക്കൊടുത്തു. മുസ്ലിം കാർഡും രാമജന്മഭൂമിയുമൊന്നും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല എന്ന് ബിജെപി ക്ക് ബോദ്ധ്യമാക്കി കൊടുത്തു. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്ക് ജന നന്മക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ മോദിയെ ഇത് പ്രേരിപ്പിക്കും. രണ്ടാമത്തേതാണ് അതിലും പ്രധാനം. പത്തിരുപത്തെട്ടു പാർട്ടികളടങ്ങിയ ഇൻഡി മുന്നണിക്ക് ഇന്ത്യയുടെ ഭരണം കൊടുത്തില്ല. ഇത് വളരെ പ്രധാനമാണ്. .

ലോക ജിയോ പൊളിറ്റിക്‌സ് ഇത്രയേറെ കലുഷിതമായ ഒരു കാലഘട്ടത്തിൽ, ലോകം സാമ്പത്തിക വ്യവസ്ഥിതി മൂക്ക് കുത്തി താഴേക്കു വീഴാൻ ഇടയുള്ള അവസ്ഥയിൽ, ഡി ഡോളറൈസേഷൻ എന്ന പദം നിരന്തരം ചർച്ച ചെയ്യപ്പെടുന്ന അവസ്ഥയിൽ, ഉക്രൈൻ റഷ്യ യുദ്ധം രണ്ടുകൂട്ടർക്കും ഇനി താങ്ങാൻ ആവില്ല എന്ന അവസ്ഥയിൽ, യൂറോപ്പിലെ ഫ്രാൻസ് മുതലായ രാജ്യങ്ങൾ അതിൽ പക്ഷം ചേർന്നേക്കും എന്ന സ്ഥിതിയിൽ, ഹമാസ് ഇസ്രയേൽ യുദ്ധം നിരന്തരം ട്രാജഡികൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഒരു ലോക മഹായുദ്ധം നടന്നേക്കും എന്ന അവസ്ഥയിൽ, ശക്തമായ ഒരു നേതൃനിരക്കാണ് ഭരണ തുടർച്ച ലഭിച്ചത് എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം തരുന്ന ആശ്വാസം. ധീഷണയോടെ ചതുരതയോടെ ലോക ജിയോ പൊളിറ്റിക്സ് കൈകാര്യം ചെയ്യപ്പെടേണ്ട കാലഘട്ടമാണ് വരാൻ പോകുന്നത്. മുപ്പത് പാർട്ടികൾ അടങ്ങുന്ന ഒരു കിച്ചടി കൂട്ടുകെട്ടിനാണ് ഭരണം ലഭിച്ചതെങ്കിൽ വരും വർഷങ്ങളിൽ ലോകം അകപ്പെടാൻ പോകുന്ന പല സംഘർഷ മേഖലകളിലേക്കും സാമ്പത്തിക പ്രതിസന്ധികളിലേക്കും ഇന്ത്യ വലിച്ചിഴക്കപ്പെടുന്നത്, മുൻ കൂട്ടി കണ്ട് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇപ്പോൾ ഇൻഡി മുന്നണി നേതൃത്വത്തിൽ ആരുമില്ല എന്നത് അതിലെ ഓരോരുത്തരെയായി വിലയിരുത്തിയാൽ നിങ്ങള്ക്ക് മനസ്സിലാകും. ലോകം അകപ്പെട്ടിരിക്കുന്ന സംഘർഷ മേഖലകൾ താഴെ വിശദമാക്കുന്നുണ്ട്. .

പ്രിയപ്പെട്ട കേരളത്തിലെ (സൊ കാൾഡ് ഇടതു പക്ഷ) ബുദ്ധിജീവികളെ, ഈ രാജ്യം അടുത്ത വർഷങ്ങളിൽ അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന പ്രശ്‌നങ്ങൾ വർഗ്ഗീയതയല്ല. രാജ്യം അഭിമുഖീകരിക്കുന്ന ജീവന്മരണ പ്രശ്‌നങ്ങൾ വർഗീയതയല്ല. ലോക സാമ്പത്തിക വ്യവസ്ഥിതി ഒരു വൻ കോളാപ്സ് ലേക്ക് , 1929 നു സമാനമായ അല്ലെങ്കിൽ അതിലും വലിയൊരു ഡിപ്രെഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കും ആ സാമ്പത്തിമാന്ദ്യത്തിൽ നിന്ന് മാറിനിൽക്കാൻ കഴിഞ്ഞേക്കില്ല. ലോകം ഒരു മഹാ യുദ്ധ സമാനമായ സാഹചര്യങ്ങളിലാണ് എത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്ഥിതികൾക്കനുസൃതമായി സമർത്ഥമായി അത് മാനേജ് ചെയ്യപെട്ടില്ലെങ്കിൽ നമ്മുടെ ജനത പല ദുരിതങ്ങളിലും ചെന്നുപെടും. അതിന്നുകഴിവുള്ളൊരു നേതൃത്വമാണ് ഇപ്പോഴത്തെ ആവശ്യം. രാജ്യം ഏകാധിപത്യത്തിലേക്കു പോകുന്നു എന്നത് നിങ്ങളുടെ വെറും ബയാസ്ഡ് ബാലിശത വിലയിരുത്തലുകൾ മാത്രമാണ്. ശ്രീ നരേന്ദ്ര മോദിയുടെ പദവി ഇളക്കാനും ഇല്ലാതാക്കാനും കഴിവ് ഇന്ത്യൻ ജനാധിപത്യത്തിനുണ്ട് എന്ന് മനസ്സിലായില്ലേ. ബിജെപി / ആർ എസ് എസ് പാർട്ടിക്കകത്തും അതിനു കഴിവുള്ള ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഏകാധിപത്യമില്ല. ഇന്ത്യൻ ജനാധിപത്യം അപകടത്തിലല്ല. അധികാരകൈമാറ്റം ശാന്തമായിത്തന്നെ തടസ്സങ്ങളില്ലാതെ തന്നെ യഥാവിധി കൈമാറ്റം ചെയ്യപ്പെടും. ഇക്കാര്യത്തിൽ നിങ്ങളുടേത് ദുരുപദിഷ്ടമായ വെറും ഫിയർ മോൻഗറിങ് മാത്രമാണ്.

രാജ്യ താല്പര്യങ്ങൾ സുരക്ഷിത കാരങ്ങളിലാണോ എന്നതാകട്ടെ പ്രഥമവും പ്രധാനവുമായ വിലയിരുത്തൽ. ലോകം അതി കഠിനമായ ഒരു പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരു മൂന്നാം ലോക മഹായുദ്ധം എന്നത് വെറും ഊഹമല്ല. ആ അവസ്ഥയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള നേതൃത്വമാണ് കാലഘട്ടത്തിന്റെ ആവശ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക ഒരു വശത്തും ലോകത്തെ പ്രധാന രാജ്യങ്ങൾ മറുവശത്തുമായി വൻ സങ്കർഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് കൈകാര്യം ചെയ്യാൻ, dexterity യോടെ, സാമർത്ഥ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിവുള്ള നേതൃത്വമാണ് ഇന്നിന്റെ ആവശ്യം.

മുപ്പതിലധികം പാർട്ടികൾ ഉൾപ്പെട്ട, അതിൽ പലരും പലതരം ദൂഷണങ്ങളിൽ അകപ്പെട്ട, ഒരു തട്ടിക്കൂട്ട് കിച്ചടി മന്ത്രിസഭക്ക് ഇന്നത്തെ ലോകം അകപ്പെട്ടിരിക്കുന്ന ജിയോ പൊളിറ്റിക്കൽ സങ്കർഷങ്ങൾ മനസ്സിലാക്കാനോ അതിനനുസൃതമായ മുൻ തീരുമാനങ്ങൾ എടുക്കാനോ അഭിമുഖീകരിക്കാനോ കഴിവുള്ളവർ ഈ തട്ടിക്കൂട്ട് പരിവാർ സംഘത്തിൽ ആരുമില്ല. വിദേശശക്തികളുടെ മാനിപുലേഷൻസ് നടക്കുന്ന കാലമാണിത്. ലോകം ഇപ്പോൾ വളരെ പ്രശ്‌നകലുഷിതമാണ്. രാജ്യത്തെ അനാവശ്യമായ പല സങ്കർഷ മേഖലകളിലേക്കും വലിച്ചിഴക്കപ്പെടാം. അന്താരാഷ്ട്ര സംഘർഷങ്ങൾ മനസ്സിലാക്കി അതിലെ ചുഴലികളിൽ രാജ്യം ചെന്നുപെടാതെ മുന്നോട്ടുപോകാൻ അതി സമർത്ഥമായ ഒരു നേതൃനിര ഇപ്പോൾ അത്യാവശ്യമാണ്. ഇൻഡി കൂട്ടുകെട്ടിലെ ഓരോരുത്തരെയായി അവരുടെ എക്‌സ്പീരിയൻസും കഴിവുകളും മനസ്സിൽ കണ്ട് കാര്യങ്ങളെ വിലയിരുത്തുക. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ ഫയലുകൾ 10 ജൻപഥ് ലേക്ക് പോകുന്ന സാഹചര്യങ്ങളുണ്ടായാൽ ഈ രാജ്യം വൻ പ്രതിസന്ധികളിലേക്ക് വലിച്ചിഴക്കപ്പെടും. വിദേശശക്തികളുടെ മാനിപുലേഷൻസ് മനസ്സിലാക്കി കൈകാര്യം ചെയ്യാൻ കഴിവുള്ളർ, കാര്യങ്ങളെ എതിർക്കാൻ കഴിവുള്ളവർ ഇൻഡി മുന്നണിയിൽ എത്രപേരുണ്ട്. പലരും അഴിമതി ഭാരങ്ങളിൽ കെട്ടിയിടപെട്ടവരാണ്. അവരുടെ പലരുടെയും ദൗർബല്യങ്ങൾ, ഡാറ്റ, ഒരു പക്ഷെ ഇന്ത്യൻ അഥോറിറ്റികളുടെ കൈവശമുള്ളതിനേക്കാൾ കൂടുതൽ വിദേശ ശക്തികളുടെ കൈവശമുണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

ഒരു ലോക മഹായുദ്ധത്തിലേക്ക് നയിക്കാവുന്ന അവസ്ഥയിലാണ് ലോക ജിയോ പൊളിറ്റിക്സ് എത്തിനിൽക്കുന്നത്. അത് ഉക്രൈൻ റഷ്യ യുദ്ധം, ഫലസ്തീൻ ഇസ്രയേൽ യുദ്ധം എന്ന നിലക്ക് വായിച്ചാൽ പോരാ. കാര്യങ്ങൾ ആരുടേയും വരുതിക്ക് നിൽക്കാതെ കൈവിട്ടുപോകാൻ സാധ്യതയുണ്ട്. ആദ്യം റഷ്യയിലെ കാര്യങ്ങൾ വിലയിരുത്താം. ആ രാജ്യം ഇന്റേണലി ബാങ്ക്‌റപ്റ്റ് ആണെന്നാണ് റിപ്പോർട്ടുകൾ. അവരുടെ നേതൃത്വം പുട്ടിൻ എന്ന വ്യക്തിയിലാണ്. അദ്ദേഹം ഒരു രഹസ്യാന്വേഷണ ഏജൻസി ബാക്ക് ഗ്രൗണ്ട്ൽ വളർന്നു വന്ന വ്യക്തിത്വമാണ്. കെജിബി പ്രവർത്തനരീതികളാണ് അദ്ദേഹത്തിന്റെ അടിത്തറ. രാജ്യാന്തര രഹസ്യാന്വേഷണ സ്വഭാവത്തിൽ വളർന്നുവന്നവരിൽ മനുഷ്യ സ്‌നേഹം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ ഉണ്ടാവാനിടയില്ല. അവരുടെ സ്ട്രാറ്റജി, അവരുടെ പ്ലാനുകൾ, ഏതുവിധേനയും വിജയിപ്പിക്കുക എന്ന ഫോക്കസിൽ വളർന്നുവന്നവരാണ് അവർ. ആണവമെങ്കിൽ ആണവം പരാജയം ഞാനംഗീകരിക്കില്ല എന്നതാണത്തരക്കാരുടെ മാനസികാവസ്ഥ.

റഷ്യ അവരുടെ പ്രകൃതിവിഭവങ്ങൾ, എണ്ണ നിക്ഷേപം, ചൈനക്കും ഇന്ത്യക്കും വിറ്റു കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏതൊരു രാജ്യത്തിന്റെ ദൃഢതക്കും അതൊരു അഭികാമ്യമായ, ദീർഘകാലത്തേക്ക് ആശ്രയിക്കാവുന്ന, ഒരു സാമ്പത്തിക വ്യവസ്ഥയല്ല. എണ്ണയും പ്രകൃതി വിഭവങ്ങളും വിറ്റു മുന്നോട്ടുപോകുന്ന റഷ്യയിൽ നിന്ന് ഇന്ത്യ വളരെ എണ്ണ വാങ്ങുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ രൂപയിൽ എണ്ണ വാങ്ങി യൂറോപ്പിലേക്ക് ഡോളറിൽ വിൽക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. യൂറോപ്പിലേക്കുള്ള ഏറ്റവും വലിയ എണ്ണ ഉൽപ്പന്ന കയറ്റുമതി രാഷ്ട്രം ഇപ്പോൾ ഇന്ത്യ ആണെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബിയയോ മറ്റ് ഗൾഫ് രാജ്യങ്ങളോ അല്ല. ഇതൊക്കെ ഒരു മുറുമുറുപ്പോടെ വലിയേട്ടൻ അമേരിക്ക പല്ലിറുമ്മി നോക്കികൊണ്ടിരിക്കുകയാണ്. ഇതൊക്കെ ചതുരതയോടെ കൈകാര്യം ചെയ്യാൻ സമർത്ഥമായൊരു സർക്കാർ, ഉദ്യോഗസ്ഥർ, അജിത് ഡോവൽ മാർ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. മറിച്ചായാൽ അങ്കിൾ സാം അത്തരം സാഹചര്യത്തെ അവർക്കനുകൂലമായി ഉപയോഗപ്പെടുത്തി ഇന്ത്യൻ താല്പര്യങ്ങളെ തുരങ്കം വെക്കുന്നതാണ്. ആ തുരങ്കം വെക്കൽ തടയാൻ മനസ്സിലാക്കി ഫലപ്രദമായി പ്രതിരോധിക്കാൻ കഴിവുള്ളവർ ഇൻഡി മുന്നണിയിൽ ആരൊക്കെയുണ്ടെന്ന് വെറുതെയൊന്ന് ചികഞ്ഞു നോക്കുക. .

റഷ്യക്ക് ചൈന യുദ്ധോപകരണങ്ങളും നല്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. അത് ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന നടപടി ആണെന്നാണ് അമേരിക്കയുടെ ആരോപണം. ചൈന ആ ആരോപണത്തെ വകവെക്കുന്നില്ല. അന്താരാഷ്ട്ര കലുഷിതാവസ്ഥ പ്രയോജനപ്പെടുത്തി അമേരിക്കയുടെ ക്ഷീണം പ്രയോജനപ്പെടുത്തി തായ്വാനിൽ കടന്നുകയറാൻ ചൈന ശ്രമിച്ചേക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ അഭിമാനത്തിന് വൻ ക്ഷീണമാണ് അതുണ്ടാക്കുക. . അങ്കിൾ സാം അസ്വസ്ഥനാണ്. എന്നാൽ ഇതിങ്ങനെ തുടർന്നാൽ അത് അമേരിക്കൻ സുപ്രീമസിയോടുള്ള വെല്ലുവിളി ആയി മാത്രമേ അമേരിക്കക്കാരൻ കാണുകയുള്ളു. കാര്യങ്ങൾ ഒരു ഫ്‌ളാഷ് പോയിന്റിൽ ആണ് എത്തിനിൽക്കുന്നത്.

ഇവിടെ പ്രൊഫസർ Graham Alliosn എഴുതിയ Destined for War എന്ന പുസ്തകത്തിലെ സാഹചര്യങ്ങളിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. Graham Alliosn ഈ സങ്കർഷാവസ്ഥയെ, രാജ്യങ്ങൾ എത്തിപെടുന്ന ഈ ഫ്‌ളാഷ് പോയിന്റ് അവസ്ഥയെ, Thucydides Trap ( തൂസിഡിഡീസ് ട്രാപ്) എന്നാണ് വിളിക്കുന്നത്. എന്താണ് തൂസിഡിഡീസ് ട്രാപ്. ഒരു upcoming, ഉയർന്നു വരുന്ന ശക്തി, നിലനിൽക്കുന്ന ഒരു സൂപ്പർ പവ്വറിന് ഭീഷണി ആണെന്ന് തോന്നൽ വരുമ്പോൾ, പദവിക്ക് ഒപ്പത്തിനൊപ്പം എത്തുമ്പോൾ, ആ തോന്നൽ ഉണ്ടാകുമ്പോൾ; പരസ്പരം ഉണ്ടാകുന്ന വിശ്വാസക്കുറവും ഭീതിയും അന്തർധാരയിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പൊട്ടലും ചീറ്റലും, രണ്ടു ശക്തികളുടെയും പൊളിറ്റിക്കൽ വ്യവസ്ഥിതിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു. ഒരു ട്രാപ് അവസ്ഥയിൽ രണ്ടു രാഷ്ട്രങ്ങളും എത്തിപ്പെടുന്നു. ആ "രാജ്യത്തെ പൊളിറ്റിക്കൽ വ്യവസ്ഥിതിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു" എന്നതാണ് കീ വേഡ്. രണ്ടു വിഭാഗങ്ങളും ഒരു ഏറ്റുമുട്ടൽ എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും സാഹചര്യം ആ ട്രാപ്പിൽ നിന്ന് അവർക്ക് വെളിയിൽ വരാൻ കഴിയാത്തതുപോലെ വന്നു ഭവിക്കുന്നു. കഴിഞ്ഞ അഞ്ഞൂറുവര്ഷങ്ങളിലെ പതിനാറോളം ഇത്തരം സാഹചര്യങ്ങൾ പഠിച്ച പ്രൊഫസ്സർ പറയുന്നത് അതിലെ പതിനാറിൽ പതിനാല് കേസുകളിലും ആ സാഹചര്യം ഒരു യുദ്ധത്തിലാണ് കലാശിച്ചതെന്നാണ്. അമേരിക്കയും റഷ്യയും ചൈനയും ഒരു തൂസിഡിഡീസ് ട്രാപ് ലാണോ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് ? ആവർത്തിക്കുന്നു രണ്ടുകൂട്ടരും ഒരു യുദ്ധം കാംക്ഷിക്കുന്നില്ല. അവർ ഒരു യുദ്ധത്തെ ഭയക്കുന്നു. എന്നാൽ സാഹചര്യങ്ങൾ, പ്രൈഡ്, പരസ്പരമുള്ള ഫിയർ, എന്നിവ പ്രവർത്തിക്കുന്നു. തൂസിഡിഡീസ് ട്രാപ്പിലാണ്. കാര്യങ്ങൾ ഒരു വൻ യുദ്ധത്തിൽ ചെന്നവസാനിക്കാം. പുട്ടിൻ ആണവം ഉപയോഗിക്കാൻ മടിക്കില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകാം.

ഇവിടെ Destined for War എന്ന പുസ്തകവും അതിലെ തൂസിഡിഡീസ് ട്രാപ് എന്താണെന്നും വിശദീകരിച്ചുകൊണ്ട് ഞാൻ മറുനാടൻ മലയാളിയിൽ എഴുതിയ ഒരു ലേഖനം, റഷ്യ ഉക്രൈൻ യുദ്ധത്തിന് മുൻപ് എഴുതിയ ലേഖനം, വായിക്കാൻ ക്ഷണിക്കുന്നു. ഈ ലേഖനത്തിൽ അത് വിശദീകരിക്കാൻ ഇടമില്ല. https://www.marunadanmalayalee.com/feature/essay/pb-haridasan-wrote-about-future-of-mankind-192700

റഷ്യ, യുഎസ്, ചൈന സങ്കർഷങ്ങൾ മൂർച്ഛിക്കുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്ക് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മാൻ പവറടക്കം പലതരത്തിലുള്ള പിന്തുണ, സഹായം ആവശ്യമുണ്ട്. ചുരുങ്ങിയത് ഇന്ത്യ മറു പക്ഷത്തെ ഒരു വിധത്തിലും സഹായിക്കാതെ ഇരിക്കണം എന്ന കാര്യത്തിലെങ്കിലും അങ്കിൾ സാമിന് നിർബന്ധം കാണും. അതിനൊക്കെ വഴങ്ങുന്ന ഒരു ഡൽഹി ആണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ ഒരു ദുർബ്ബലമായ സർക്കാർ ആണ് ഭരിക്കുന്നതെങ്കിൽ അവർ ഇന്ത്യൻ പോളിസി തീരുമാനങ്ങളിൽ പരോക്ഷമായി കോത്രോച്ചിമാരെ ഉപയോഗിച്ച് ഇടപെടും. ഇന്ത്യയെ അനാവശ്യമായി ഈ സംഘർഷ അവസ്ഥയിലേക്ക് വലിച്ചിഴക്കപ്പെടാം. ഇൻഡി കൂട്ടുപമുന്നണിയിൽ ഇതൊക്കെ മനസ്സിലാക്കി തടയാൻ കഴിവുള്ള നേതൃത്വം ഇല്ല. എന്നാൽ അജിത് ഡോവൽ EAM ജയശങ്കർ കൂട്ട്, മോദി ടീം, ഇന്ത്യയുടെ താല്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ടീം ആകുന്നു. ഇന്ത്യയുടെ നിരക്ഷരരായ ജനതതി, കാക്കത്തൊള്ളായിരം മിസ് ഇൻഫൊർമേഷനുകളെ സോറോസ് ഏജന്റ് മാരെ അതിജീജിവിച്ചു് ഇന്ത്യയെ ശക്തമായ കൈകളിൽ തന്നെ നിലനിർത്തി ആവശ്യത്തിനുമാത്രം അധികാരം കൊടുത്ത്, അമിതാധികാരം കൊടുക്കാതെ ഭരണ തുടർച്ചയുണ്ടാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാധാന്യം. .


ഏതുവിധേനയും മോദി ടീം തിരിച്ചുവരരുതെന്ന് അങ്കിൾ സാം ആഗ്രഹിച്ചതിന്റെ ഇനിയൊരു പ്രധാനകാരണം ഡി ഡോളറൈസേഷൻ എന്ന പദം ലോക മാർകെറ്റിൽ വളരെ സംസാരിക്കപ്പെടുന്നു എന്നതാണ്. ഡി ഡോളറൈസേഷൻ എന്ന പദം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ വല്ലാതെ ആകുലത പെടുത്തുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ സാമ്പത്തിക കാര്യമന്ത്രി നലേഡി പാന്തോർ ന്റെ വാക്കുകൾ കേൾക്കുക.
'You won't hear me use a term like De-dollarisation. I think it osunds bit silly. What we would like to propose is the increased use of local currency for trade' അർത്ഥം അത് തന്നെ. ഡി ഡോളറൈസേഷൻ. .......
റിപ്പോർട്ടുകൾ പറയുന്നു India has initiated a study to assess the viability of a new currency, and the results are expected to be a significant discussion point at the BRICS summit scheduled for October 2024 in Russia?.
ഡി ഡോളറൈസേഷൻ വിഷയത്തിലും അന്താരാഷ്ട്ര സംഘർഷങ്ങൾ വൻ തോതിൽ നടക്കാൻ പോകുന്നു. ഈ സങ്കർഷഭരിതമായ, വരാൻ പോകുന്ന ജിയോ പൊളിറ്റിക്സ് കൈകാര്യം ചെയ്യാൻ, dexterity യോടെ സാമർത്ഥ്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

ഡി ഡോളറൈസേഷൻ എന്നാൽ അമേരിക്കൻ സൂപ്പർ പവറിന്റെ പതനം എന്നാണ് അർത്ഥം. യുണൈറ്റഡ് സ്റ്റേറ്റ് സ് ഓഫ് അമേരിക്കയുടെ ശക്തി എന്ന് പറയുന്നത് അവരുടെ ഭൂഖണ്ഡാന്തര മിസൈലുകളിലല്ല, അവർക്ക് വിമാനവാഹിണി പടക്കപ്പലുകൾ വളരെ ഉണ്ട് എന്നതിലുമല്ല. അവരുടെ സൂപ്പർ പവർ പദവി ഇന്ന് നിലനിൽക്കുന്നത് യൂഎസ് ഡോളർ അന്താരാഷ്ട വിനിമയ കറൻസി ആയി നിലനിക്കുന്നതുകൊണ്ടുമാത്രമാണ്. അതപകടത്തിലാണ്. ആ അപകടം വരുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ രൂപയിൽ നിന്നാണ്. ഡിസ്രപ്റ്റിവ് ടെക്നോളജി എന്ന വാക്ക് കേട്ടിരിക്കും. യുഎസ് ഡോളറിന്റെ അപ്രമാദിത്വത്തെ ഡിസ്രപ്റ്റിവ് ആക്കാൻ ഇന്ത്യക്കും ഇന്ത്യൻ രൂപക്കും കഴിവുണ്ട്. ഇന്ത്യൻ രൂപക്കോ ചിരിപ്പിക്കല്ലേ എന്നാണ് ചിലരെങ്കിലും ആലോചിക്കുന്നത്. സുഹൃത്തേ വെയിറ്റ്. ഇന്ത്യൻ രൂപയും UPI എന്ന ഇന്ത്യൻ ആപ്പിനും ലോക ഫിനാൻഷ്യൽ മാർക്കെറ്റിൽ ഒരു ഡിസ്രപ്ഷൻ, പാരഡൈം മാറ്റം, കൊണ്ടുവരാൻ കഴിവുണ്ട്. ഡോളർ അടിസ്ഥാനമായ ലോക സാമ്പത്തിക ക്രമത്തിന്റെ, അപ്രമാദിത്തം തെറ്റിക്കാൻ കഴിവുണ്ട്. ഡോളറിനു വെളിയിൽ കച്ചവടങ്ങൾ സാദ്ധ്യമാകുന്നതോടുകൂടി സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പല മൂന്നാം ലോക രാഷ്ട്രങ്ങളെയും അത് സഹായിക്കും. ഡി ഡോളറൈസേഷൻ യു എസ് നെ പതിയെ തളർത്തും.

യുണൈറ്റഡ് സ്റ്റേറ്റ് സ് ഓഫ് അമേരിക്ക ഡോളറിന്റെ കാര്യത്തിൽ വളരെ അസ്വസ്ഥരാണ്. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സിസ്റ്റത്തിൽ ഇടപെടാൻ പറ്റിയ ഒരു ഭരണകൂടമാണവർ കാംക്ഷിക്കുന്നത്. കോത്രോച്ചിമാർ പലതുള്ള ഒരു ഭരണകൂടം അവർ കാംക്ഷിക്കുന്നു. മോദി സർക്കാരിൽ നിങ്ങൾ പല പോരായ്മകളും കണ്ടേക്കാം ഏന്നാൽ കോത്രോച്ചിമാർ അവിടെയില്ല. അവിടെ ഉള്ളത് അജിത് ഡോവൽ മാരാണ്. കേരളത്തിലെ മോദി ബാഷിങ് ബുദ്ധിജീവികൾക്ക് മുകളിൽ വിശദീകരിച്ച അവസ്ഥകൾ മനസ്സിലാക്കാനുള്ള ധീഷണയില്ല. അവർ 'ഡിക്‌റ്റേറ്റർ' 'മതേതരത്വം അപകടത്തിൽ' 'സ്വേച്ഛാധിപത്യം' എന്നൊക്കെ കാര്യങ്ങളെ കണ്ട് ജീവിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക വൻ സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെടും. എന്തുവിലകൊടുത്തും അത് തടയാനാണ് അവരിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയും സൗത്ത് ആഫ്രിക്കയും ചൈനയും അടങ്ങുന്ന മറു ലോബി, അമേരിക്കൻ ഹെജമണി ഇതോടെ അവസാനിപ്പിക്കണം എന്ന ശ്രമത്തിലുമാണ്. ഈ സങ്കര്ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത വളരെ വളരെ കൂടുതലാണ്. ഈ സങ്കര്ഷത്തിലെ രണ്ടു പക്ഷത്തിനും ഒഴിവാക്കാൻ പറ്റാത്ത ഒരു കക്ഷിയാണ് ഇപ്പോൾ ഇന്ത്യ. ഈ അവസ്ഥ കൈകാര്യം ചെയ്യാൻ അതി ധൈഷണയുള്ള കുശലതയുള്ള ഒരു നേതൃത്വം ഇപ്പോൾ ഇന്ത്യക്ക് ആവശ്യമാണ്. രണ്ടു വശത്തും ചേരാതെ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചു് മുന്നോട്ടു പോകുന്ന ഒരു നേതൃത്വം ഈ കാലഘട്ടത്തിൽ ഇന്ത്യക്ക് അത്യന്താപേക്ഷിതമാണ്. അത് കുടുംബ മഹിമയിൽ മാത്രം നേതൃത്വത്തിലേക്ക് വന്ന വ്യക്തികളിൽ, പാർട്ടികളിൽ, അത്തരം ഒരു നേതൃത്വ കഴിവ് പ്രതീക്ഷിക്കുന്നത് വെറും വ്യാമോഹങ്ങളാണ്. രണ്ടു വശത്തുമുള്ള, ബിജെപി പക്ഷത്തും മറുപക്ഷത്തുമുള്ള, നേതൃനിരയുടെ അഡ്‌മിനിസ്ട്രേറ്റീവ് ടാലെന്ട് വിലയിരുത്തുക. ആ ടാലെന്ട് മാത്രമേ ഇത്തരം ആവശ്യ നിമിഷങ്ങളിൽ പ്രയോജനപ്പെടുകയുള്ളു. രാജ്യത്തെ പ്രതി ചിന്തിക്കുക.

ഡോളറിനു പകരം വെക്കാൻ കഴിവുള്ള ഒരു കറൻസിയായി INR പതിയെ മാറിക്കൊണ്ടിരിക്കുകയാണ്.
The Reserve Bank has permitted 20 banks operating in the country to open 92 Special Rupee Vostro Accounts (SRVAs) of partner banks from 22 countries as part of efforts to promote bilateral trade in local currencies. (Economic Times Jul 26, 2023).
The RBI will permit perosns resident outside India (PROIs) to open rupee accounts outside India as part of the 2024-25 agenda for internationalizing the domestic currency ( Various News Papers reported. Thursday 30 May 2024 ).

ഡോളറിനു വെളിയിൽ ഇന്ത്യൻ രൂപയിൽ കച്ചവടങ്ങൾ നടത്താനുള്ള ചില പ്രധാന തീരുമാനങ്ങളാണ് ഇതൊക്കെ. ഇന്ത്യ ഇപ്പോൾ 22 രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിൽ കച്ചവടങ്ങൾ നടത്താനുള്ള തീരുമാനങ്ങൾ സൗകര്യങ്ങൾ എടുത്തുകഴിഞ്ഞു. റഷ്യക്ക് പുറമെ ജർമ്മനി, യുകെ, സിങ്കപ്പൂർ, ശ്രീലങ്ക, മലേഷ്യ, ന്യൂസിലാൻഡ്, പല ആഫ്രിക്കൻ രാജ്യങ്ങൾ ഇവയുമായൊക്കെ ഡോളറിന് വെളിയിൽ ഇന്ത്യൻ രൂപയിൽ കച്ചവട ബന്ധങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. INR ഒരു ലോക കറൻസിയായി മാറിയാൽ, ചിലപ്പോൾ അതിനു ദശകങ്ങൾ വേണ്ടിവരും, അത് ഇന്ത്യ എന്ന രാജ്യത്തെ ഒരു വൻ സാമ്പത്തിക ശക്തിയാക്കി ഉയർത്തും. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്ഥാനം ലോക രാഷ്ട്രങ്ങളിൽ ഉറപ്പിക്കുന്ന പുരോഗമനങ്ങളാണത്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന ഡീപ്പ് സ്റ്റേറ്റ് ഇതൊക്കെ അങ്ങനെ സുഖമമായി മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കുകയില്ല. അത് കൈകാര്യം ചെയ്യാൻ, ഹാർഡ് ബാർഗൈൻ കൾ നടത്താൻ, ശക്തമായ നേതൃത്വമുള്ള ഡൽഹി, കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പുരോഗമനം മുന്നോട്ടുപോകാൻ സമയാസമയങ്ങളിലുള്ള ശക്തമായ പോളിസി തീരുമാനങ്ങൾ, അന്താരാഷ്ട ഫ്രീ ട്രേഡ് അഗ്രീമെന്റുകൾ, വളരെ എടുക്കേണ്ടതുണ്ട്. ഇന്ത്യ എന്ന വികസിത രാഷ്ട്രത്തിന്റെ ജനനത്തിന് വരും ദശകങ്ങൾ വളരെ നിർണ്ണായകമാണ്. .

ഇവിടെ BRICS കറൻസി ഒരു അന്താരാഷ്ട്ര വിനിമയ കറൻസിയായി ആരംഭിക്കുന്നതിനെ കുറിച്ചുള്ള പല വാർത്തകൾ നിങ്ങൾ വായിച്ചിരിക്കും. INR അല്ല BRICS ആയിരിക്കും ഡോളറിനു പകരമായി വരാൻ പോകുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിരിക്കും. എന്നാൽ അത് പ്രാവർത്തികമാകുന്നതിന് പല കടമ്പകൾ നിലനിൽക്കുന്നു. ഏതൊരു കറൻസിയും വിനിമയത്തിലായി, സ്ഥാപിതമായി പ്രാവർത്തികമാകാൻ, നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായ, ബിസിനസ്സ് സമൂഹത്തിന് വിശ്വാസം ഉളവാകുന്ന, ഒരു സർക്കാർ ആ കറൻസിയുടെ പുറകിൽ ഉണ്ടാകേണ്ടതുണ്ട്. റഷ്യയുടെ പുട്ടിനെയോ, ചൈനയുടെ ഷി ജിങ്പിങ് നോ അതുനേടാൻ കഴിവില്ല. രണ്ടു രാഷ്ട്രങ്ങളും പല ഇന്റെർണൽ ദൗർബല്യങ്ങൾ കൊണ്ടുനടക്കുന്നവയാണ്. പല സാമ്പത്തിക പോരായ്മകളും കൊണ്ടുനടക്കുന്നവരാണ്. അതിനു പുറമെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സങ്കർഷങ്ങൾ. അതൊക്കെ കൊണ്ടുതന്നെ BRICS നിൽവിൽ വരിക എന്നതിന് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ലോക ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് BRICS ൽ വിശ്വാസം വരാൻ സാദ്ധ്യത കുറവാണ് അല്ലെങ്കിൽ സമയമെടുക്കും. അല്ലെങ്കിൽ അവർ വളരെ കാത്തിരിക്കും. ഡോളറിനു പകരം നിൽക്കാൻ സാധ്യതയുള്ള കറൻസി ഇപ്പോൾ INR മാത്രമാകുന്നു. ലോകത്തിലെ തന്നെ ശക്തമായ ഒരു നിയമവ്യസ്ഥയും ജനാധിപത്യ പ്രക്രിയകളും ഒരു തുറന്ന സമൂഹവുമാണ് ഇന്ത്യയുടേത്. ലോക ബിസിനസ്സ് കമ്മ്യൂണിറ്റി ഇന്ത്യയുമായി INR ൽ ഇടപാടുകൾ നടത്താൻ വിമുഖത ഇല്ല.

ഇതൊക്കെ കണക്കാക്കുന്ന അങ്കിൾ സാം, പാശ്ചാത്യ ശക്തികൾ, ശക്തമായ എതിർപ്പ്, ഒളിഞ്ഞും തെളിഞ്ഞു മുള്ള ഇന്ത്യൻ ജനാധിപത്യ പ്രക്രിയകളിലുള്ള ഇടപെടലുകൾ, അവരിൽ നിന്ന് ഉണ്ടാകും. അവർ കോത്രോച്ചിമാരെ വളർത്തിയെടുക്കും.

നിങ്ങൾ ഇന്ത്യൻ സാമ്പത്തിക പുരോഗതികളെ നിരീക്ഷിക്കുന്ന വ്യക്തിയാണെങ്കിൽ, ബസായ്സുകൾ ഇല്ലാതെ കാര്യങ്ങൾ വിലയിരുത്താൻ കഴിവുള്ള വ്യക്തിയാണെങ്കിൽ (മലയാളം മാധ്യമങ്ങൾക്ക് പുറമെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തിയാണെങ്കിൽ) അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയാൻ കഴിയുന്നൊരു കാര്യമാണ് ഇന്ത്യൻ ഇക്കണോമി ഒരു വൻ കുതിച്ചു മുന്നേറ്റത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോയി കൊണ്ടിരിക്കുകയാണ്. ലോക സാമ്പത്തിക വ്യവസ്ഥയുടെ ഒരു എൻജിൻ ആയി ലോക മാനുഫാക്ച്ചറിങ് ഹബ്ബ് ആയി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ജിഡിപി 8.2 ശതമാനം വളർച്ച രേഖപെടുത്തിക്കഴിഞ്ഞു. ലോകത്തെ മിക്ക രാജ്യങ്ങളിലെയും വളർച്ചാനിരക്കിനെക്കാളും മുകളിലാണത്. ഇലക്ട്രോണിക്‌സ് മേഖലയിൽ ഇന്ന് ഇന്ത്യ ഒരു കയറ്റുമതി രാജ്യമാണ്. ഇന്നലെവരെ ചൈനയിൽ നിന്ന് സ്മാർട്ട് ഫോണുകളും ടെലികോം ഉപകരണങ്ങളും ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന രാജ്യമാണെന്നോർക്കണം. ലോകത്തെ മൂന്നാമത്തെ പ്രതിരോധത്തിനുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം ഇപ്പോൾ ഇന്ത്യയാണ്. sensex ഇന്ന് 75000 ത്തിലെത്തിനിൽക്കുന്നു. അത് 100000 പോയിന്റ് അടുത്ത വർഷങ്ങളിൽ എത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക ശക്തി അറിയാൻ ഈ സൂചിക മാത്രം മതി.

വരാൻ പോകുന്ന പതിറ്റാണ്ടുകൾ ഇന്ത്യയുടെ പ്രാമാണ്യത്തിന്റേതാണ്. Boston Consulting Group global chair emeritus ന്റെ വാക്കുകൾ വായിക്കുക: 'India cannot be considered an appendage to anyone; it holds its own position and developmental strength' HANS-PAUL BÜRKNE, $10 Trillion Economy Achievable for India, affirms BCG's Hans-Paul Burkner.' ; It's not India's decade, it's India's century, says McKinsey's Bob Sternfels ഇത്തരം അനേകരുടെ പഠനങ്ങളും അഭിപ്രായങ്ങളും വന്നു കൊണ്ടിരിക്കുന്നു. ഇവരൊക്കെ പഠനങ്ങൾ നടത്തുന്നത് മോദിയെ പുകഴ്‌ത്തി സുഖിപ്പിക്കാനല്ല. അവരുടെ ബില്ല്യൻസ് ഓഫ് ഡോളർ ഇന്ത്യയിൽനിക്ഷേപിക്കുന്നതിന്റെ ആവശ്യത്തിനു നടത്തിയ പഠനങ്ങളാണിത്.

അന്താരാഷ്ട്ര ഭീമന്മാർ ഇന്ത്യയിലേക്ക് വരുന്ന സമയമാണിത്. ക്ലാരിറ്റിയുള്ള തീരുമാനങ്ങൾ സമയാസമയത്ത് കിട്ടിയില്ലെങ്കിൽ അവർക്ക് പോകാൻ വേറെയും രാജ്യങ്ങളുണ്ട്. വിയറ്റ്‌നാമുണ്ട്, ഇന്തോനേഷ്യയുണ്ട് പല ആഫ്രിക്കൻ രാജ്യങ്ങളും നിക്ഷേപ സൗഹൃദ രാജ്യങ്ങളായി മാറിക്കോഡ്നിരിക്കുന്നുണ്ട്. മുപ്പതിലധികം പാർട്ടികൾ അടങ്ങിയ ഒരു കിച്ചടി മന്ത്രിസഭ കേന്ദ്രത്തിൽ വന്നാൽ ഓരോ പാർട്ടികളും അവരവരുടെ ലോബിയിങ് നടത്താൻ തുടങ്ങുന്നതോടുകൂടി, ഇന്ത്യ പഴയ 'എ രാജ' ഭരണവ്യവസ്ഥയിലേക്ക് അതിവേഗം പോകുമായിരുന്നു. ഫലം ഇന്ത്യൻ ബിസിനസ്സ് കമ്മ്യൂണിറ്റികളിലെ നിരാശ ആയിരിക്കും. ഇപ്പോൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യാവസായിക മണ്ഡലം കാലങ്ങൾ കഴിയുമ്പോൾ പഴയ ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത് മാത്രമേ നേടുകയുള്ളു. ഭാഗ്യവശാൽ ഈ തിരഞ്ഞെടുപ്പ്,

ഇന്ത്യൻ ജനത, ഈ തിരഞ്ഞെടുപ്പ് ഫലം, രണ്ടു വശങ്ങളും, സംരക്ഷിച്ചിക്കുന്നു. ഒരു ഓവർ ഡ്രൈവിങ്, ദൈവം നിയോഗിച്ച , മോദിയുമില്ല. അമാന്തിപ്പിക്കുന്ന ഇൻഡി മുന്നണിയുമില്ല. ഇപ്പോഴത്തെ NDA മുന്നണി, ചന്ദ്രബാബു നായിഡു, ബിസിനസ്സ് ഫ്രണ്ട്ലി നേതാവാണ്. അദ്ദേഹം മോദി ബിസിനസ്സ് രീതികളുമായി ഒത്തുപോകുന്ന നേതാവാണ്. മോദിയുടെ കഴിഞ്ഞ ഭരണ രീതികൾ ഈ കൂട്ടുമന്ത്രിസഭയിലും നടക്കും. എന്നാൽ ഒരു ചെക്ക് ആൻഡ് ബാലൻസ് ഉണ്ടാവുകയും ചെയ്യും. ഈ രാഷ്ട്രത്തിന്റെ ഇപ്പോഴത്തെ ആവശ്യം ഇതൊക്കെയാണ്. ഈ രാജ്യത്തെ സാധാരണക്കാർ കാര്യങ്ങൾ മനസ്സിലാക്കിയതുപോലെ ഒരു തെരഞ്ഞെടുപ്പുഫലം തന്നിരിക്കുന്നു. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരാൻ രാശിചക്രങ്ങൾ ഒത്തുകൂടിയിരിക്കുന്നു.