കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ. രാജേഷ് നാടുവിട്ടതിന് പിന്നിൽ മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് പരാതി. ഉന്നത ഉേദ്യാഗസ്ഥന്റെ സുഹൃത്തിന്റെ മക്കളെ വെള്ളം കയറിയ വീട്ടിൽ നിന്നും പൊലീസ് വാഹനത്തിൽ കയറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചില്ലെന്ന് പറഞ്ഞ് ഡിവൈ.എസ്പി, ഓഫീസിൽ വിളിച്ചു വരുത്തി അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതാണ് നാടുവിടാൻ കാരണമെന്ന് രാജേഷിന്റെ മൊഴിയിൽ പറയുന്നു.
കഴിഞ്ഞ 14 ന് നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു എസ് ഐ. എന്നാൽ ഇദ്ദേഹം രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ന്ധുക്കൾ അയക്കുന്നം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
15 ന് രാവിലെ ഏറ്റുമാനൂരമ്പലത്തിൽ പോയി പ്രാർത്ഥിച്ച ശേഷം 10.45 ന് മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത് പീരുമേടിന് പോയി. അവിടെ നിന്ന് വെകിട്ട് 3.30 ന് റാന്നിയിൽ ചെന്ന് ലോഡ്ജിൽ മുറിയെടുത്തു. 16 ന് രാവിലെ 10.45 ന് മുറി വെക്കേറ്റ് ചെയ്തു എരുമേലിയിലുള്ള സുഹൃത്തിനെ കാണാൻ പോയി. അവൻ അവിടെ ഇല്ലാതിരുന്നതിനാൽ റാന്നി വഴി തിരുവല്ലയിൽ ചെന്നു. അവിടെ സഹപാഠിയുടെ വീട്ടിൽ തങ്ങി 17 ന് രാവിലെ ഏഴിന് കോട്ടയം വെസ്റ്റ് പൊലീസിൽ എത്തിച്ചേർന്നുവെന്നുമാണ് മൊഴി.
പൊലീസ് ഉന്നതന്റെ സുഹൃത്തിന്റെ മക്കളെ വെള്ളക്കെട്ടുള്ള സ്ഥലത്ത് നിന്നും പൊലീസ് വാഹനത്തിൽ ചാലുകുന്നിൽ എത്തിക്കാനായിരുന്നു രാജേഷിന് കിട്ടിയ നിർദ്ദേശം. ഇതിൻ പ്രകാരം സ്റ്റേഷനിൽ നിന്ന് പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ വാഹനം പോകാത്ത വിധം വെള്ളം കയറി കിടക്കുകയായിരുന്നു. ഇതിനിടെ അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ മുത്തച്ഛൻ എന്ന് പരിചയപ്പെടുത്തിയ ആൾ കുട്ടികളെ അദ്ദേഹം തന്നെ കൊണ്ടു പൊയ്ക്കോളാമെന്നും എന്നോട് തിരിച്ചുപൊക്കോളാനും പറഞ്ഞു. തുടർന്ന് താൻ വിവരം സ്റ്റേഷനിൽ റൈറ്ററെ വിളിച്ച് അറിയിക്കുകയും പട്രോളിങ് വാഹനത്തിൽ മടങ്ങിപ്പോവുകയും ചെയ്തു. അപ്പോൾ ഇൻസ്പെക്ടർ വിളിച്ച് രാജേഷേ ഒരു കാര്യം ഏൽപ്പിച്ചാൽ ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് ചോദിച്ചു. നടന്ന കാര്യം ഇൻസ്പെക്ടറെ അറിയിച്ചു.
അടുത്ത ദിവസം ഗോപൻ എന്ന പൊലീസുകാരൻ വീട്ടിൽ വന്ന് ഡിവൈ.എസ്പിയെ ചെന്നു കാണണമെന്ന് അറിയിച്ചു. ഡിവൈ.എസ്പി ഓഫീസിൽ ചെന്നപ്പോൾ എസ്ഐ ഉദയൻ അവിടെ ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് അവരെ ജീപ്പിൽ കൊണ്ടു വരാതിരുന്നത് എന്ന് ഡിവൈ.എസ്പി എം ടി. മുരളി ചോദിച്ചു. വെള്ളം കയറിക്കിടന്നതിനാൽ വാഹനം പോകില്ലെന്ന് പറഞ്ഞു. താൻ എസ്ഐ ആയിരിക്കുമ്പോൾ ജീപ്പ് വെള്ളത്തിലിറക്കിയതും 25,000 രൂപയ്ക്ക് വാഹനം പണിതതുമായ കഥകൾ പറഞ്ഞു. തുടർന്ന് തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമെന്നും താനിവിടെ അറ്റാക്ക് വന്ന് വീഴുന്ന രീതിയിൽ സംസാരിക്കാൻ തനിക്ക് അറിയാമെന്നും പറഞ്ഞുവെന്ന് രാജേഷിന്റെ മൊഴിയിലുണ്ട്. രാജേഷിന്റേതായി പുറത്തു വന്നിരിക്കുന്ന ഓഡിയോ ക്ലിപ്പിൽ ഡിവൈ.എസ്പി തന്തയ്ക്കും തള്ളയ്ക്കും വിളിച്ചുവെന്നാണ് പറയുന്നത്. ഇതിൽ നിന്നുണ്ടായ മാനസിക ബുദ്ധിമുട്ട് കാരണമാണ് താൻ നാടുവിട്ടതെന്നും പറയുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് വകുപ്പു തല അന്വേഷണം നടക്കുകയാണ്. ഡിവൈ.എസ്പിയുടെ ചാരനായി നിൽക്കുന്നകയാണ് സഹപ്രവർത്തകനായ ഉദയൻ എന്നാണ് രാജേഷ് പറയുന്നത്. അദ്ദേഹത്തിന്റെ മുന്നിൽ വച്ചാണ് ഡിവൈ.എസ്പി തന്നെ അധിക്ഷേപിച്ചത്. 92 വയസുള്ള മാതാവിന്റെ ചികിൽസയ്ക്കായി ശമ്പളമില്ലാത്ത അവധി എടുക്കാൻ നോക്കിയിട്ട് അനുവദിച്ചില്ല. താൻ ഇന്നോവ കാറിൽ ഡ്യൂട്ടിക്ക് വരുന്നുവെന്നതാണ് ഇവരുടെ പ്രശ്നം. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു. അതിനായി ഫോൺകാൾ ഡീറ്റൈയ്ൽസ് എടുത്തു. അതിലുള്ള നമ്പരിൽ പറയുന്നവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു. പല തരത്തിലുള്ള മാനസിക പീഡനമാണ് ഡിവൈ.എസ്പി നടത്തുന്നതെന്നും രാജേഷ് പറയുന്നു.