കൊച്ചി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ ആക്ഷൻ കൗൺസിലിന് മുന്നിൽ കടമ്പകൾ ഏറെ. വേണ്ട രീതിയിൽ പണ സമാഹരണം മുമ്പോട്ടു പോയിട്ടില്ല. 20് ലക്ഷം രൂപ മാത്രമാണ് ഇതുവരെ പിരിഞ്ഞു കിട്ടിയത്. ആദ്യ ഘട്ട ചർച്ചയ്ക്ക് ഈ തുക മതിയാകും. എന്നാൽ രണ്ടാം ഘട്ടത്തിലേക്കും അവസാന ഘട്ടത്തിലേക്കും കടക്കുമ്പോൾ അതിവേഗ പണസമാഹരണം വേണ്ടി വരും. ആദ്യ രണ്ടു ഘട്ടങ്ങളിലെ ചർച്ചയ്ക്ക് ശേഷം ബ്ലഡ് മണി കൊടുക്കാനായില്ലെങ്കിൽ മധ്യസ്ഥത വഹിക്കുന്നവരുടെ ജീവനു പോലും അപകടമായി മാറിയേക്കാം. അതുകൊണ്ട് തന്നെ ഫണ്ട് പിരിവ് അതിവേഗത്തിലായേ മതിയാകൂ.
സൗദി ജയിലിൽ കിടക്കുന്ന റഹിമിന് വേണ്ടി 50 കോടിയാണ് മലയാളികൾ പരിച്ചത്. ഇത് റഹിമിന്റെ കേസിൽ മോചനത്തിന് വഴി തുറക്കുന്ന സാഹചര്യമുണ്ടായി. ഇതേ ഇടപെടൽ നിമിഷ പ്രിയയുടെ മോചനത്തിനും അനിവാര്യതയാണ്. ഈ കൊലപാതകത്തിൽ നിമിഷ പ്രിയയക്ക് പങ്കില്ലെന്നാണ് ആക്ഷൻ കൗൺസിൽ നൽകുന്നത്. സനയിൽ തന്നെ പീഡിപ്പിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്ത യുവാവിനെ നിമിഷ പ്രിയ കൊന്നില്ലെന്നാണ് അക്ഷൻ കൗൺസിൽ പറയുന്നത്. പീഡകനിൽ നിന്നും രക്ഷപ്പെടാൻ മയക്കു മരുന്ന് നൽകി അബോധാവസ്ഥയിലാക്കി നിമിഷ പ്രിയ പാസ്പോർട്ട എടുക്കാനായി പോയി. അവിടെ വച്ചാണ് അയാൾ കൊ്ല്ലപ്പെട്ടെന്ന് നിമിഷ പ്രിയയും അറിയിച്ചത്. പിന്നീട് തന്ത്രത്തിൽ നിമിഷ പ്രിയയെ എത്തിച്ച് പ്രതിയാക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് സുപ്രധാന നീക്കവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ മുമ്പോട്ട് പോകുന്നത്. നിമിഷയുടെ മോചനത്തിനായി യെമനിൽ ആദ്യ ഘട്ട ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ ഇന്ത്യൻ എംബസിയുടെ അക്കൗണ്ട് വഴി കൈമാറാൻ വിദേശകാര്യവകുപ്പ് അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ആക്ഷൻ കൗൺസിൽ ഇന്നലെ 20,000 ഡോളർ (ഏകദേശം 16.71 ലക്ഷം രൂപ) അക്കൗണ്ടിലേക്കു കൈമാറി. ഇതോടെ ആദ്യ ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കും. ഇത് ഫലം കണ്ടാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. ഇതിനും 17 ലക്ഷത്തോളം രൂപ വേണ്ടി വരും. ഈ ചർച്ചയിലാകും നിമിഷ പ്രിയയുടെ മോചനത്തിന് നൽകേണ്ട ബ്ലഡ് മണിയിൽ തീരുമാനമാകുക.
അതുകൊണ്ട് തന്നെ ശേഷിക്കുന്ന 16.71 ലക്ഷം രൂപകൂടി ചർച്ചകൾക്കായി ഉടൻ സമാഹരിക്കേണ്ടതുണ്ടെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഇതിനുള്ള ശ്രമം ഊർജിതമാക്കി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രത്തിന്റെ നേതാക്കളുമായുമാണു യെമനിൽ എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖേന ചർച്ച തുടങ്ങേണ്ടത്. ഇവർ ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു മാപ്പു നൽകാൻ തയാറായാലേ മോചനം സാധ്യമാകൂ. മകളുടെ മോചനശ്രമങ്ങൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി രണ്ടു മാസമായി യെമനിലെ സനായിൽ തങ്ങു കയാണ്. പ്രേമകുമാരിക്കൊപ്പം സാമൂവൽ ജറോഡ് എന്ന തമിഴ് വംശജനുമുണ്ട്. മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പണം കൊടുത്തില്ലെങ്കിൽ ഈ രണ്ടു പേരുടെ ജീവൻ അപകടത്തിലാകും.
യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി സമാഹരിക്കാൻ പൊതുജനസഹായം തേടി അമ്മ പ്രേമകുമാരിയും ചർച്ചകൾക്ക് പുതുമാനം നൽകുന്നു. 2017 ൽ യെമനി പൗരൻ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ നിമിഷപ്രിയയുടെ അപ്പീൽ തള്ളിയ യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഉടൻ തന്നെ അന്തിമ നടപടി സ്വീകരിക്കുമെന്നാണ് പ്രേമകുമാരിയുടെ ആശങ്ക. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുക മാത്രമാണ് പോംവഴി.
സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളും വർഷങ്ങളായി നടത്തുന്ന ശ്രമഫലമായാണ് ജിബൂട്ടിയിലെ ഇന്ത്യൻ ഏംബസി യെമനിയായ ഒരാളെ അഭിഭാഷകനായി നിയോഗിച്ചത്. യെമനി ഗോത്ര നിയമപ്രകാരം ഗോത്രതലവന്മാർക്ക് മാത്രമേ തലാൽ മെഹ്ദിയുടെ കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്താൻ കഴിയൂ. ഇന്ത്യയ്ക്ക് യെമനിൽ നയതന്ത്രപ്രതിനിധികൾ ഇല്ലാത്തത് കാരണം തലാൽ മെഹ്ദിയുടെ കുടുംബവുമായി നേരിട്ട് മധ്യസ്ഥ ചർച്ച നടത്താൻ കഴിയില്ല. അതുകൊണ്ട് മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാകുന്ന ഗോത്രത്തലവന്മാരെ കണ്ടെത്തുകയാണ് ജിബൂട്ടി ഏംബസി ചുമതലപ്പെടുത്തിയ യെമനി അഭിഭാഷകന്റെ ചുമതല.
ബ്ലഡ് മണി മൂന്നുകോടിയോളം വേണ്ടി വരുമെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ കണക്കാക്കുന്നത്. 500 രൂപ വച്ച് ഫണ്ട് നൽകി 60,000 പേർ സഹായിച്ചാൽ വളരെ വേഗത്തിൽ 3 കോടി കണ്ടെത്താൻ കഴിയുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. അതുപോലും കിട്ടുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കൂടിയാണ് മറുനാടൻ മലയാളിയും ഈ കാമ്പൈന്റെ ഭാഗമാകുന്നത്. തലാൽ മെഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അതിനുള്ള സാധ്യതകൾ തെളിയുമെന്നാണ് പ്രതീക്ഷ. മകളെ കാണാനും ജയിൽ മോചനം സാധ്യമാക്കാനും യെമൻ തലസ്ഥാനമായ സനയിലേക്ക് പ്രേമകുമാരി ഏപ്രിലിലാണ് പോയത്.
നിമിഷപ്രിയയ്ക്ക് വേണ്ടി കൈകോർക്കാം: അക്കൗണ്ട് വിവരങ്ങൾ:
പേര്: SAVE NIMISHAPRIYA INTERNATIONAL ACTION COUNCIL
കറണ്ട് അക്കൗണ്ട് നമ്പർ: 00000040847370877. IFSC Code: SBIN0000893, SBI PALAKKAD.
നിമിഷപ്രിയ കേസിൽ സംഭവിച്ചത്
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. പാസ്പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് മഹ്ദിയെ മയക്കത്തിലാക്കി പാസ്പോർട്ട് സംഘടിപ്പിക്കാനുള്ള യാത്ര തുടങ്ങിയത്.
നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് നിമിഷ പ്രിയ ചെയ്തത്. യെമനി യുവതി കൊലപ്പെടുത്താനും സാധ്യതയുണ്ട്. മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്. നിമിഷ പ്രിയയുടെ മേൽ പ്രോസിക്യൂഷൻ കുറ്റം ചുമത്തുകയായിരുന്നു.
വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുഖേന യെമൻ സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. സുപ്രീംകോടതിയും നിമിഷപ്രിയക്ക് എതിരായാണ് വിധി പുറപ്പെടുവിച്ചത്. പക്ഷേ ബ്ലെഡ് മണി നൽകിയാൽ മോചനം സാധ്യമാകുമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്.