കൊച്ചി :മനോരോഗം മൂലം വീടിന്റെ ബാൽക്കണി നിന്നും ചാടിയത് ആണെന്നും ഇത്തരത്തിലുള്ള അപകടത്തിന് ഇൻഷൂറൻസ് പരിരക്ഷ നൽകാനാവില്ലെന്ന സ്റ്റാർ ഹെൽത്തിന്റെ നിലപാട് നിരാകരിച്ചുകൊണ്ട് 3.21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ്. ആലപ്പുഴ സ്വദേശി സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവ്.
വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് പരാതിക്കാരന്റെ മകൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസിച്ചു. ഇതേ തുടർന്ന്, സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്റ്റിമ ഇൻഷൂറൻസ് പോളിസി പ്രകാരമുള്ള ഇൻഷൂറൻസ് ക്ലെയിം നിരസിച്ച നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്തത്. ആശുപത്രി രേഖകൾ പ്രകാരം ആറ് വർഷമായി മനോരോഗത്തിന് ചികിൽസ തേടിയിരുന്നുവെന്നും അതുമൂലമുള്ള പരിക്കുകൾ ‘അപകടം ‘ എന്നതിന്റെ പരിധിയിൽ വരില്ലെന്നുമുള്ള കാരണം പറഞ്ഞ് ഇൻഷൂറൻസ് കമ്പനി ക്ലെയിം നിരസിച്ചു.
നേരത്തെ ഉണ്ടായിരുന്ന മനോരോഗംമൂലം സ്വയം ഉണ്ടാക്കുന്ന മുറിവുകൾക്ക് പൊളിസി പ്രകാരമുള്ള ഇൻഷുറൻസിന്റെ പരിധിയിൽ വരില്ലെന്നനിലപാടാണ് എതിർകക്ഷി കോടതിയിലും സ്വീകരിച്ചത്. വീട്ടിലെ ബാൽക്കണിയിലെ വെള്ളത്തിൽ തെന്നി വീണാണ് മകൾക്ക് പരിക്കേറ്റതെന്ന് പരാതിയിൽ പറയുന്നു. ‘ മനോരോഗം മൂലമാണ് പരിക്കു പറ്റിയതെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ അപകടത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക ലഭിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്ന് ഡി ബി .ബിനു പ്രസിഡണ്ടും, വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി.
രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുകയും അമ്പതിനായിരം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി നിർദ്ദേശം നൽകി. പരാതിക്കാർക്കു വേണ്ടി അഡ്വ. പോൾ കുര്യാക്കോസ് കെ. ഹാജരായി.