തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) ചെയർമാനായി ഐബിഎസ് സോഫ്റ്റ് വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസിനെ തെരഞ്ഞെടുത്തു. 2024-26 കാലയളവിലേക്കാണ് നിയമനം. ടാറ്റ എൽക്സി തിരുവനന്തപുരം സെന്റർ ഹെഡ് ശ്രീകുമാർ വി ആണ് സെക്രട്ടറി. തിരുവനന്തപുരത്ത് നടന്ന ജിടെക് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 2026 ഏപ്രിൽ വരെയാണ് ഭാരവാഹികളുടെ കാലാവധി.
കേരളത്തിലെ 80 ശതമാനം ഐടി പ്രൊഫഷണലുകൾ അടങ്ങുന്ന 250 ഓളം ഐടി കമ്പനികൾ ജിടെക്കിലെ അംഗങ്ങളാണ്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ മൂന്ന് ഐടി പാർക്കുകളിൽ 2 ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നത്. 2023 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഈ പാർക്കുകളിൽ നിന്നുള്ള ഐടി കമ്പനികളുടെ കയറ്റുമതി വരുമാനം 20,000 കോടി രൂപയാണ്.
യുവാക്കളെ ക്രിയാത്മകമായി സ്വാധീനിക്കുകയും ബിസിനസ്, സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ട്രേഡ് അസോസിയേഷനായി ജിടെക് മാറിയെന്ന് യോഗത്തിൽ സംസാരിച്ച വി.കെ മാത്യൂസ് പറഞ്ഞു. ഐടി കമ്പനികളെയും ഐടി സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുക, സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുക, ഐടി വ്യവസായത്തിൽ പൊതുജന പിന്തുണ വർധിപ്പിക്കാനുള്ള സ്വാധീനം ചെലുത്തുക തുടങ്ങിയവയിലൂടെ കേരളത്തിലെ ഐടി വ്യവസായത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ച സുഗമമാക്കുകയാണ് ജിടെക് ചെയ്യുന്നത്. ഐടി കമ്പനികളുടെ നേരിട്ടുള്ള ഓരോ തൊഴിലിലും നാല് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഐടിയെ പിന്തുണയ്ക്കുന്നത് പൊതുജനങ്ങളെ പിന്തുണയ്ക്കുന്നതായി തന്നെ ജിടെക് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുപ്പക്കാർക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2023 ലും 2024 ലും ജിടെക് സംസ്ഥാനത്ത് മാരത്തണുകൾ സംഘടിപ്പിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളും അക്കാദമിക സമൂഹവുമായുള്ള സഹകരണത്തിലൂടെ നൈപുണ്യ ശേഷി വികസനവും തൊഴിലവസരവും വർധിപ്പിക്കാൻ സാധിച്ചു.
ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കൊഗ്നിസന്റ്, ഐബിഎസ് സോഫ്റ്റ് വെയർ, ടാറ്റ എൽക്സി, ക്വസ്റ്റ്, അലയൻസ്, യുഎസ്ടി, ഇവൈ തുടങ്ങിയ വൻകിട കമ്പനികളും ചെറുകിട-ഇടത്തരം ഐടി കമ്പനികളും ജിടെക്കിൽ അംഗങ്ങളാണ്.