തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ മുഹമ്മദ് സാജിദിനെ തരംതാഴ്ത്തിയ സിൻഡിക്കേറ്റ് നടപടി ചാൻസിലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. സാജിദിനെ മുൻകാല പ്രാബല്യത്തോടെ പഴയ തസ്തികയിൽ നിയമിക്കാൻ ഗവർണർ ഉത്തരവിറക്കി. എല്ലാ സാമ്പത്തിക അനുകൂല്യങ്ങളും മൂന്നുമാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സാജിദിനെ 2020 സെപ്റ്റംബറിൽ സർവകലാശാല സിൻഡിക്കേറ്റ് രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും, പിന്നീട് അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരം താഴ്ത്തുകയും ചെയ്തിരുന്നു.
2014 ൽ കാലിക്കറ്റ് സർവകലാശാല പർച്ചേസ് വിഭാഗം മുഖാന്തിരം നടന്ന ലോക്കൽ ഏരിയ നെറ്റ്വർക്ക് ഇൻസ്റ്റാളേഷനിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു സാജിദിനെതിരായ സിൻഡിക്കേറ്റ് നടപടി. സ്റ്റോർസ് പർച്ചേസ് മാനുവൽ, ഫിനാൻഷ്യൽ കോഡ് എന്നിവയിലെ ചട്ടങ്ങളെ ലംഘിച്ചുവന്ന് കാണിച്ചായിരുന്നു നടപടി.
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ തസ്തികയിൽ തുടർന്നിരുന്നെങ്കിൽ ലഭിക്കുന്ന എല്ലാ സാമ്പത്തിക- സർവീസ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് നൽകാനാണ് ഉത്തരവ്. കുടിശ്ശിക ഉൾപ്പെടെ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണം. കുടിശ്ശിക വിതരണത്തിന് കാലതാമസം നേരിട്ടാൽ കുടിശ്ശിക തുകയിൽ 12% പലിശ കൂടി മുഹമ്മദ് സാജിദിനെ നൽകാനും ഉത്തരവിൽ പറയുന്നു. കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് ഈ 12% തിരിച്ചു പിടിക്കണം.