തിരുവനന്തപുരം: കൊലപാതക ശ്രമ കേസിലെ പ്രതിക്ക് 5 വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ അയിലം മുക്കോലയിലെ മൂലയിൽ വീട്ടിലെ ബിജുവിനെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സിജു ഷെയ്ഖ് ശിക്ഷിച്ചത്. കൊലപാതക ശ്രമത്തിന് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം . 2014 ഏപ്രിൽ 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ബന്ധുക്കളോടും മറ്റുള്ളവരോടും സംസാരിച്ചത് ഇഷ്ടപ്പെടാത്ത പ്രതി ഭാര്യയെ കുറിച്ച് അനാവശ്യങ്ങൾ പറഞ്ഞു. അതിന് ശേഷം ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട പ്രതി അടുക്കളയിൽ വെള്ളം എടുക്കാനായി പോയ ഭാര്യയെ പിൻതുടർന്ന് ചെന്ന് അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന കറിക്കത്തി എടുത്ത് നെഞ്ചിലും മുതുകിലും കൈമുട്ടിലും കുത്തി കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു. കടക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഷെരീഫ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ് അഡ്വക്കേറ്റ് ബിറ്റോ എ എസ് എന്നിവർ ഹാജരായി.