തൃശൂർ: കാർഷിക മേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ വനാതിർത്തി പങ്കിടുന്ന കൃഷിയിടങ്ങളിൽ സൗരോർജ്ജവേലി 84.95 കി.മീ ദൈർഘ്യത്തിൽ സൗരോർജ്ജവേലി സ്ഥാപിക്കാൻ അനുമതിയായി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം പ്രോജക്ട് ഫണ്ട് അനുവദിച്ചത്. കൃഷി- വനം വകുപ്പുകളുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയാണ് പദ്ധതി നടപ്പിലാക്കുക. ജനപ്രതിനിധികളും, ഗ്രാമപഞ്ചായത്ത് തലത്തിൽ ഗുണഭോക്താക്കളും രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടവും മെയിന്റനൻസും നിർവഹിക്കുന്നത്.
ഫണ്ട് കൈമാറുന്നതിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും, ജില്ലാ കൃഷി ഓഫീസറും കരാർ വെയ്ക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിന്റെ അധ്യക്ഷതയിൽ ജില്ലാതല കമ്മിറ്റിയോഗം ചേർന്ന് പ്രാരംഭ നടപടികൾക്ക് തുടക്കമായി. യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ വരുന്ന കോടശ്ശേരി, പരിയാരം, പഞ്ചായത്തുകളിലും, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ അതിരപ്പിള്ളി പഞ്ചായത്തിലും, തൃശൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ദേശമംഗലം, എരുമപ്പെട്ടി, വരവൂർ, തെക്കുംകര, മുള്ളൂർക്കര, പഴയന്നൂർ, ചേലക്കര, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലും, വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലും വനാതിർത്തി പങ്കിടുന്ന കൃഷി സ്ഥലങ്ങളിൽ സൗരോർജ വേലി സ്ഥാപിക്കുകയാണ് പദ്ധതി. തൃശൂർ ഫോറസ്റ്റ് ഡിവിഷനിൽ 59.7 കി.മീ സൗരോർജ വേലി സ്ഥാപിക്കുന്നതിന് 149.31853 ലക്ഷം രൂപയും ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിൽ 17 കി.മീ സൗരോർജ വേലി സ്ഥാപിക്കുന്നതിന് 47.01 ലക്ഷം രൂപയും വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിൽ 8.2 കി.മീ സൗരോർജ വേലിക്ക് 2.19 ലക്ഷം രൂപ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു