പത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂർ പാതയുടെ നവീകരണത്തോട് അനുബന്ധിച്ച് ഓട നിർമ്മാണത്തിൽ തർക്കം നിലനിന്നിരുന്ന സ്ഥലത്ത് കൈയൂക്കിന്റെ പിൻബലത്തിൽ നിർമ്മാണം പുനരാരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലാണ് വളച്ചൊടിച്ച് ഓട നിർമ്മാണം ആരംഭിച്ചത്. വൻ പൊലീസ സംഘവും ഡിവൈഎഫ്ഐ നേതാക്കളും സുരക്ഷയൊരുക്കി. എതിർപ്പുമായി വന്ന കോൺഗ്രസ് നേതാക്കളെ തൂക്കി അകത്താക്കി.
വെള്ളിയാഴ്ച രാവിലെയാണ് സകല ധാരണകളും കാറ്റിൽപ്പറത്തി ബലം പ്രയോഗിച്ച് ഓട നിർമ്മാണം പൊലീസ സാന്നിധ്യത്തിൽ തുടങ്ങിയത്. വിവാദമായിരിക്കുന്ന ഭാഗം ഒഴിച്ച് ഓട നിർമ്മാണം പുനരാരംഭിക്കുന്നതിന് സ്ഥലം എംഎൽഎ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തർക്ക സ്ഥലം ഇന്ന് രാവിലെ കെആർഎഫ്ബി ചീഫ് എൻജിനീയർ സന്ദശിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാൽ, തികച്ചും നാടകീയമായി ഓട നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. വരുമെന്ന് പറഞ്ഞ ചീഫ് എൻജിനീയർ എത്തിയില്ല. പകരം ഡിവൈഎഫ്ഐക്കാരും പൊലീസും സുരക്ഷ ഒരുക്കി. തടസപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ തർക്കമായി. ഓടനിർമ്മാണം തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്ു നീക്കി. തർക്കം പരിഹരിക്കാതെയും ഓടയുടെ വളവ് മാറ്റാതെയും പണികൾ അനുവദിക്കില്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇതിനെതിരേ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ സംഘടിച്ച് രംഗത്തു വന്നു. ഇത് സംഘർഷത്തിനും ഇടയാക്കി.
മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ തർക്കത്തിലുള്ള ഓടയുടെ പണികൾ ഒഴിച്ച് ബാക്കി ഭാഗത്തെ പണികൾ നടത്താനാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേത്യത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇതിന് വിപരീതമായി വെള്ളിയാഴ്ച രാവിലെ തർക്ക സ്ഥലത്ത് പണികൾ ആരംഭിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഓടയുടെ അലൈന്മെന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് നേരത്തെ സ്ഥാപിച്ച കൊടി പൊലീസ് എടുത്തു മാറ്റി പണികൾ പുനഃരാരംഭിച്ചതോടെയാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയത്.
പണി തടഞ്ഞാൽ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞെങ്കിലും നേതാക്കൾ പ്രതിഷേധം ശക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെയും നിയോഗിച്ചിരുന്നു. ഓടയുടെ അലൈന്മെന്റ് മാറ്റി പണികൾ നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത്ു നീക്കി. ഈ സമയം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരും സ്ഥലത്ത്
എത്തുകയായിരുന്നു. കോൺഗ്രസ് വികസനത്തിന് എതിര് നിൽകുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു.
ഓട നിർമ്മാണത്തിൽ തർക്കം നിലനിൽക്കുന്ന ഭാഗം വെള്ളിയാഴ്ച കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എഞ്ചിനീയർസന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആരും എത്തിയില്ല. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാന പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കുമെന്നറിയിച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ, എ.ജി.ശ്രീകുമാർ, എ. വിജയൻ നായർ, ബിജു ഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, ജിതേഷ്കുമാർ, മൂല്ലൂർ സുരേഷ്, ജോസ് പള്ളിവാതുക്കൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.
ഓടയുടെ ഗതി മാറ്റിയതിനെയും മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിനെ പരസ്യമായി വിമർശിച്ചും സിപിഎം ജില്ലാകമ്മിറ്റി അംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ രംഗത്തു വന്നിരുന്നു. പാർട്ടി കണ്ണുരുട്ടിയതോടെ അദ്ദേഹം പറഞ്ഞതെല്ലാം വിഴുങ്ങി. താൻ എൻജിനീയർ അല്ലെന്നും ഡിപിആർ കണ്ടിട്ടില്ലെന്നും പറഞ്ഞാണ് തലയൂരിയത്. ഓട വിവാദം പ്രദേശത്തെ സി. പി. എമ്മിലും ഭിന്നതയുണ്ടാക്കി. ശ്രീധരന്റെ പരസ്യ പ്രസ്താവനയെ തുടർന്നാണ് കോൺഗ്രസ് സമരം ശക്തമാക്കിയത്. നിലവിലെ അലൈന്മെന്റിൽ അപാകത ഉണ്ടെങ്കിൽ മാറ്റിയെടുക്കണമെന്നും
മറ്റു സ്ഥലങ്ങളിൽ ഉള്ള വീതി തന്നെ ഇവിടെയും വേണമെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. ഇതു പരിഗണിക്കാതെ ഓട വളച്ചു തന്നെ പണിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സിപിഐ ലോക്കൽ കമ്മിറ്റിയും ഓടയുടെ അലൈന്മെന്റ് മാറ്റിയത് എതിർത്തിരുന്നു.
റോഡ് അലൈന്മെന്റ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് റോഡ് പുറമ്പോക്ക് സ്ഥലങ്ങളും അളന്ന് തിട്ടപ്പെടുത്തൽ നടന്നു വരികയാണ്. മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫാണ് ആദ്യം പരാതി നൽകിയത്. പിന്നീട് കോൺഗ്രസും പരാതിയുമായി എത്തിയിരുന്നു. കോൺഗ്രസ് നേതാക്കളെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10 ന് കൊടുമൺ സ്റ്റേഡിയത്തിന് എതിർവശത്ത് ഓട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അറിയിച്ചു.