ബ്യൂണസ് ഐറീസ്: ഖത്തർ ഫിഫ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനെസ് കാട്ടിയ ആംഗ്യം വിവാദമായിരുന്നു. ഗോൾഡൻ ഗ്ലൗ പുരസ്കാരം ഉപയോഗിച്ചുള്ള എമിയുടെ ആംഗ്യം അശ്ലീലമാണെന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിവാദം കത്തിപ്പടരവെ തന്റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് എമി മാർട്ടിനെസ്.
‘ഫ്രഞ്ചുകാർ എന്ന ചീത്തവിളിച്ചതുകൊണ്ടാണ് താൻ ഇങ്ങനെ ചെയ്തത്. അഹങ്കാരം കൊണ്ടല്ല. ഞങ്ങൾ ഏറെ അനുഭവിച്ചു. മത്സരത്തിന്റെ നിയന്ത്രണം നമ്മുടെ കയ്യിലാണെന്ന് കരുതി. എന്നാൽ ഫ്രാൻസ് ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം കടുപ്പമേറിയതായി. ജയിക്കാനുള്ള അവരുടെ അവസാന ശ്രമം എനിക്ക് കാലുകൾ കൊണ്ട് തടുക്കാനായി.
ലോകകപ്പ് നേടുക എന്നത് എക്കാലവുമുണ്ടായിരുന്ന സ്വപ്നമാണ്. അതിനാൽ ഈ മുഹൂർത്തത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ വിജയം എന്റെ കുടുംബത്തിന് സമ്മാനിക്കുന്നു’ എന്നുമാണ് അർജന്റീനൻ റേഡിയോ ലാ റെഡിനോട് എമി മാർട്ടിനസിന്റെ പ്രതികരണം എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഹോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ച ശേഷം ഖത്തർ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അർജന്റീനയുടെ വിജയത്തിലെ മുഖ്യ വിജയശിൽപ്പിയായ എമി മാർട്ടിനെസിന്റെ അതിരുകടന്ന ആഘോഷ പ്രകടനം. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
പാശ്ചാത്യ മാധ്യമങ്ങൾ എമിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. ലാറ്റിനമേരിക്കൻ ഫുട്ബോളിനെതിരായ കിലിയൻ എംബാപ്പെയുടെ മുൻ പരാമർശത്തിന് മറുപടിയായി കൂടി നൽകിയാണ് എമി ഇത്തരത്തിൽ മറുപടി നൽകിയത് എന്ന വാദം ശക്തമാണ്.
അധിക സമയത്തിന്റെ ഇഞ്ചുറിസമയത്ത് ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്ട്രെച്ചിലൂടെ മാർട്ടിനെസ് രക്ഷപ്പെടുത്തിയിരുന്നു. ഇതോടെയാണ് മത്സരം 3-3 എന്ന നിലയിൽ ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിലും എമിയുടെ കൈകൾ രക്ഷയ്ക്കെത്തിയപ്പോൾ അർജന്റീന 4-2ന് വിജയിച്ച് മൂന്നാം ലോക കിരീടം ഉയർത്തുകയായിരുന്നു.
Facebook Comments