കോട്ടയം: കോട്ടയത്ത് കോൺഗ്രസിൽ പോസ്റ്ററാണ് ഇപ്പോൾ തർക്ക വിഷയം. പരിപാടികളുടെ പോസ്റ്ററുകളിൽ നിന്ന് ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കുക, അതിനെ ചൊല്ലി തമ്മിലടിക്കുക, ഇതാണ് സംഭവിക്കുക. ഏറ്റവുമൊടുവിൽ, ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായത്. ഇതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാവിനെ ഡിസിസി സെക്രട്ടറി മർദ്ദിച്ചതായി പരാതിയും ഉയർന്നിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് നേതാവ് മനു കുമാറിനാണ് മർദ്ദനമേറ്റത്. ഡിസിസി സെക്രട്ടറി ലിബിൻ ഐസക്കിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ലോഗോസ് ജങ്ഷനിലെ വക്കീൽ ഓഫീസിൽ വച്ചായിരുന്നു സംഭവം. ലിബിൻ കല്ലുകൊണ്ട് മനുവിന്റെ പുറത്തിടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ബഫർസോൺ സമര പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഉമ്മൻ ചാണ്ടിയെ നീക്കം ചെയ്തതിനെ മനു വാട്സ് ആപ്പ് ഗ്രൂപ്പിൽ ചോദ്യം ചെയ്തിരുന്നു. ഇതാണ് ലിബിൻ മർദ്ദിക്കാൻ കാരണമെന്നാണ് മനു പറയുന്നത്. മർദ്ദനമേറ്റ മനു ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മനുകുമാറിന്റെ പുറത്ത് കല്ലുകൊണ്ട് ഇടിയേറ്റ പാടുണ്ട്. അതേസമയം, മനുകുമാറിനെതിരെ ലിബിൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്
കോട്ടയം ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദമായിരുന്നു. ചൊവ്വാഴ്ചകോരുത്തോട് നടത്തിയ ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
മാസങ്ങൾക്ക് മുൻപ് ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. എ ഐ ഗ്രൂപ്പ് പോരാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്താതിന് പിന്നിലെന്നാണ് പറയുന്നത്. എ ഗ്രൂപ്പ് നേതാക്കൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യൻ അടക്കമുള്ള ഉമ്മൻ ചാണ്ടി അനുകൂലികൾ ആണ് ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരിക്കുന്നത്. എന്നാൽ വിവാദത്തിന്റെ ആവശ്യമില്ല എന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററിൽ വെച്ചത് എന്നുമാണ് കോട്ടയം ഡിസിസിയുടെ വിശദീകരണം. ബഫർ സോൺ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്യുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ട്. ഇതിനു പിന്നാലെ ഉമ്മൻ ചാണ്ടിയെ നീക്കം ചെയ്തത് ചോദ്യം ചെയ്ത് യൂത്ത കോൺഗ്രസ് നേതാവിനെയാണ് ഡിസിസി സെക്രട്ടറി മർദ്ദിച്ചത്.
കോൺഗ്രസിൽ പിളർപ്പില്ലെന്ന് ചെന്നിത്തല
കോൺഗ്രസിൽ ഒരു പിളർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോവുന്നതെന്നും രമേശ് ചെന്നിത്തല. ഡിസിസി ഏറ്റവും ഗൗരവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിൽ അവരെ അഭിനന്ദിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവായി എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ചിത്രം ഒഴിവായത് സംബന്ധിച്ച് നാട്ടകം സുരേഷ് പ്രതികരിച്ചില്ല.