ബാങ്കോക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യക്ക് മൂന്ന് സ്വർണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കർ ട്രിപ്പിൾ ജംപിൽ സ്വർണം സ്വന്തമാക്കി. 100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ് കുമാർ സരോജും രണ്ടാം ദിനത്തിൽ സുവർണ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി.
16.92 മീറ്റർ താണ്ടിയാണ് അബ്ദുല്ല സ്വർണം സ്വന്തമാക്കിയത്. ഇതോടെ മലയാളി താരം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.13.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജ്യോതിയുടെ സ്വർണ നേട്ടം. 1500 മീറ്ററിൽ മൂന്ന് മിനിറ്റ് 41.51 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അജയ് സുവർണ താരമായത്.
രണ്ടാം ദിനമായ ഇന്ന് രണ്ട് സ്വർണത്തിനു പുറമെ ഒരു വെങ്കലവും ഇന്ത്യ നേടി. വനിതകളുടെ 400 മീറ്ററിൽ 53.07 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഐശ്വര്യ മിശ്രയാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്.
നേരത്തെ വെങ്കല മെഡലോടെയാണ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ കുതിപ്പു തുടങ്ങിയത്. പുരുഷന്മാരുടെ 10000 മീറ്ററിൽ ഇന്ത്യയുടെ അഭിഷേക് പാലാണ് വെങ്കലം നേടിയത്. 29 മിനുറ്റും 33.26 സെക്കൻഡുമെടുത്താണ് താരം 10000 മീറ്റർ ഫിനിഷ് ചെയ്തത്.
Facebook Comments