കൊച്ചി: നിരവധികേസുകളിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഇട്ടപ്പോഴും ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സരിതാ എസ് നായർ.
ഉമ്മൻ ചാണ്ടി, കെ.സ് വേണുഗോപാൽ ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരെ വ്യക്തമായ തെളിവുകളോടെ നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധി നീതി നിഷേധം നടത്തിയത്. അതിനാൽ കോൺഗ്രസ്സിനെതിരെയാണ് താൻ മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ്സിൽ നിന്നുള്ള വോട്ടുകൾ അടർത്തി എടുക്കാനാണ് ശ്രമമെന്നും അതിനുള്ള പ്രവർത്തനങ്ങൽ തുടങ്ങി എന്നും സരിത മറുനാടനോട് പറഞ്ഞു.
എംപി ആകാനല്ല മത്സരിക്കുന്നത് എന്നും തനിക്ക് അതിനുള്ള പക്വത ഇല്ല. ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവർ സാധാരണ ഇലക്ഷനിൽ നിന്ന് വിട്ടു നിൽക്കാറാണ് പതിവ്. എന്നാൽ കേരളത്തിൽ അങ്ങനെ അല്ല. അവർക്കൊക്കെ കൊടി പിടിക്കാനും പ്രചരണം നടത്താനും നിരവധി പേരുണ്ട്. അതിനാൽ എനിക്ക് ഇലക്ഷനിൽ നിൽക്കാൻ എന്താണ് തടസ്സം. ഞാനുമൊന്ന് നിന്നു നോക്കട്ടെ സരിത പറയുന്നു. ഹൈബി ഈഡനെതിരെയാണ് താൻ മത്സരിക്കുന്നത്. കേസിൽ പ്രതികളായ ആളുകൾക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിരവധി കത്തുകൾ അയച്ചിരുന്നു.
എന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കാത്തു നിൽക്കുന്ന ഒരാൾ ഇതുവരെ ഇതിനൊരു മറുപടിക്കത്ത് അയയ്ക്കുക പോലും ചെയ്തിട്ടില്ല. താൻ ആരോപണം ഉന്നയിച്ച ആർക്കെതിരെയും രാഹുൽ ഗാന്ധി നടപടിയെടുത്തിട്ടില്ല. അതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവർത്തനമാണ് താൻ തെരഞ്ഞെടുപ്പിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു. അതുകൊണ്ട് ഒരു 376 പോലുള്ള വകുപ്പുകൾ ഉള്ള അവർക്ക് നിൽക്കാമെങ്കിൽ എനിക്കും ചലഞ്ച് ചെയ്യാം.
കുറ്റാരോപിതരായ ചില സ്ഥാനാർത്ഥികൾ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിൻബലമുള്ള ഏതൊരാൾക്കും, അയാൾ കുറ്റാരോപിതനാണെങ്കിൽ പോലും നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധിയാകാം. അല്ലാതെ ഞാൻ ഒരു എംപിയായിട്ട് പാർലമെന്റിന്റെ അകത്തേക്ക് ഇരിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാമെന്നും ഇതിലൂടെ ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സരിത പറഞ്ഞു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ ഇത്തരം ആളുകൾക്കെതിരെ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് സരിത കൂട്ടിച്ചേർത്തു.
കെ.സി വേണുഗോപാലും ഹൈബി ഈഡനും ഇപ്പോൾ ഇരിക്കുന്ന പൊസിഷന് പിന്നിൽ രാഹുൽ ഗാന്ധിയുടെ കേരളാ സന്ദർശ്ശനമാണ്. കാരണം രാഹുൽ ഗാന്ധി സന്ദർശ്ശിച്ചതൊക്കെയും ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്നു. ദരിദ്രരുള്ള സ്ഥലങ്ങളൊന്നും സന്ദർശ്ശിച്ചിട്ടില്ല. സ്ത്രീ സുരക്ഷയ്ക്കായി ഇരുപത്തി നാലു മണിക്കൂറും വാതോരാതെ സംസാരിക്കുന്നയാളാണ് രാഹുൽ ഗാന്ധി. പക്ഷേ എന്റെ പരാതിയിന്മേൽ ഒരു നടപടിയും ഉണ്ടായില്ല. ഇങ്ങനെയൊക്കയുള്ളയാൾ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികളെ ജയിപ്പിക്കേണ്ട ആവശ്യമുണ്ടോ എന്നും സരിത ചോദിക്കുന്നു. ഇതെല്ലാം പൊതു സമൂഹത്തിന് മുന്നിൽ തുറന്ന് കാണിക്കാനാണ് മത്സരത്തിനായി നിൽക്കുന്നത്.
സോളാർ കേസിലെ പ്രതികൾ എവിടെ മത്സരിക്കാൻ നിന്നാലും ഞാൻ അവർക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് ഞാൻ പാലിക്കുന്നു. എന്റെയൊപ്പം പിൻതുണ നൽകി നിൽക്കുന്ന കുറേ സംഘടനകൾ ഉണ്ട്. ഏകദേശം ഒരു ലക്ഷത്തിനടുത്ത് ആളുകളുണ്ട്. അവരൊക്കെ പിൻതുണയുമായി കൂടെയുണ്ട്. ഹൈബി ഈഡനെതിരെ തന്നെയാണ് മത്സരിക്കുന്നതെന്നും സരിത വ്യക്തമാക്കി
Facebook Comments