കൊച്ചി: അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ലിജിയും ആക്രമണം നടത്തിയ മഹേഷും പഴയ സുഹൃത്തുക്കൾ. അടുത്തിടെ ഇവർ തമ്മിൽ അകന്നിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലശിച്ചത്. ലിജിക്ക് ഒട്ടേറെതവണ കുത്തേറ്റെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ലിജിയെ ആശുപത്രിയുടെ നാലാംനിലയിൽവച്ചാണ് മഹേഷ് ആക്രമിച്ചത്. ഇയാൾ യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയശേഷം വീണ്ടും വീണ്ടും കുത്തി. അക്രമം തടയാൻ ശ്രമിച്ചവരെ ഇയാൾ കത്തിവീശി ഭീഷണിപ്പെടുത്തി അകറ്റി. ‘ വലിയ ഒച്ച കേട്ടാണ് ഞാൻ പുറന്നുവന്നത്. അയാൾ ഇവിടെവെച്ചൊരു കുത്ത് കുത്തി. പിന്നെ കൊച്ചിനെ പിടിച്ചുവലിച്ച് കൊണ്ടുപോയി. ഒരു മൂലയ്ക്കിട്ട് വീണ്ടും വീണ്ടും കുത്തി. ഡ്രിപ്പ് സ്റ്റാൻഡ് എടുത്ത് അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ നേരെ കത്തിവീശി. അതോടെ മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഒറ്റയ്ക്ക് നമ്മൾക്ക് എന്തുചെയ്യാൻ പറ്റും”, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരാളുടെ പ്രതികരണം.
എറണാകുളം അങ്കമാലി മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ തുറവൂർ സ്വദേശിയായ പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.
മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും പ്രതി കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്
Facebook Comments