തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിൽ നേരിട്ട കൊടും വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 46,587 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കർഷകർക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു. ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ഉൾപ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കർഷകരുടെ രണ്ടു ഹെക്ടർ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സർക്കാർ വകയിരുത്തി. സൂര്യാഘാതത്താൽ 742 മൃഗങ്ങൾ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകൾക്ക് 37,500 രൂപ നഷ്ടപരിഹാരവും നൽകും.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയിൽ 27 വിളകൾ കൂടി ഉൾപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ കാലാവസ്ഥാ സ്റ്റേഷനുകൾ സ്ഥാപിച്ച് വിളനഷ്ടങ്ങൾ വിലയിരുത്തി പരമാവധി വേഗത്തിൽ നഷ്ടപരിഹാരം നൽകും. കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എൻ.ബി.ഒ.പി. സർട്ടിഫിക്കറ്റിന് ഏജൻസികൾ ചെറുകിട കർഷകരിൽനിന്ന് ഈടാക്കുന്ന തുക സർക്കാർ നൽകും.
വൻകിട കർഷകർക്കുള്ള തുകയിൽ 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സർക്കാർ നൽകും. കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ സംസ്ഥാനത്തുടനീളം തുടങ്ങും.
Facebook Comments