തിരുവനന്തപുരം: അരുവിക്കര കളത്തറയിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കളത്തറ സ്വദേശി ദിൽഷമോൻ ആണ് പിടിയിലായത്. ഒഡീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയാണ് കഞ്ചാവ് പിടികൂടിയത്.
ജില്ലയിലെ കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിക്കണമെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ നിർദ്ദേശം നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചതോടെയാണ് ഇയാൾ പിടിയിലായത്.
നെടുമങ്ങാട് മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിവന്ന ഇയാൾ പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണു കഞ്ചാവ് കച്ചവടം തുടങ്ങിയത്. നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഖലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പ്രതിയുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Facebook Comments