മുംബൈ: കണ്ണേ മടങ്ങുക എന്ന് പറയാതെ വയ്യ. മഹാരാഷ്ട്രയിൽ ദളിതർക്ക് നേരേ വീണ്ടും അതിക്രമം. ആടിനെയും പ്രാവുകളെയും മോഷ്ടിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ചു.
അഹമ്മദ്നഗർ ജില്ലയിലെ ശ്രീരാംപുരിൽ വെള്ളിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. ഹാരെഗാവ് ഗ്രാമത്തിലെ നാല് ദളിത് യുവാക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി ആണ് അക്രമിസംഘം മർദിച്ചത്.
യുവാക്കളെ മരത്തിൽ കെട്ടിയിട്ട് കമ്പുകൾ കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതിയിൽപ്പെട്ടവരോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വീടുകളിൽ നിന്ന് യുവാക്കളെ വിളിച്ചിറക്കി കൊണ്ടുപോയ ശേഷമായിരുന്നു മർദനം. പ്രതികളിലൊരാളാണ് യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. യുവരാജ് ഗലൻഡെ, മനോജ് ബോഡകെ, പപ്പു പാർഖെ, ദീപക് ഗൈവാഡ്, ദുർഗേഷ് വൈദ്യ, രാജു ബോർഗെ തുടങ്ങിയവരാണ് പ്രതികൾ. ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒരാൾ പിടിയിലായതായാണ് വിവരം. പരുക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓഗസ്റ്റ് 25 ന് ആറുപേരടങ്ങുന്ന സംഘം ദളിതരുടെ വീടുകളിൽ പോയി നിർബന്ധിച്ച് വിളിച്ചിറക്കുകയായിരുന്നു. പിന്നീടാണ് മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദ്ദനം തുടങ്ങിയത്.
ശ്രീരാംപൂരിലെ ഹാരെഗോൺ ഗ്രാമത്തിൽ സംഭവത്തിൽ പ്രതിഷേധിച്ച് ഹർത്താലാചരിച്ചു. രാഷ്ട്രീയലാഭത്തിന് ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ ഫലമാണിതെന്നും ഇത് മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.ദളിതരുടെ ആത്മാഭിമാനം കാക്കാൻ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് എൻസിപി കുറ്റപ്പെടുത്തി.
Facebook Comments