ലണ്ടൻ: ആകർഷണീയങ്ങളായ വാഗ്ദാനങ്ങളുമായി ആസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ബ്രിട്ടീഷ് ഡോക്ടർമാരെയും നഴ്സുമാരെയും കൊത്തിക്കൊണ്ട് പോകാൻ തയ്യാറെടുമ്പോൾ, കൂടുതൽ ഡോക്ടർമാരെയും, നഴ്സുമാരെയും, മിഡ്വൈഫുമാരെയും സൃഷ്ടിക്കാനായി 2.4 ബില്യൺ പൗണ്ടിന്റെ പുതിയ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ജീവനക്കാരുടെ കുറവ് നിമിത്തം ഏറെ ദുരിതമനുഭവിക്കുന്ന ആരോഗ്യമേഖലയെ രക്ഷിക്കാൻ 15 വർഷത്തെ സ്റ്റാഫിങ് പ്ലാൻ ആണ് പ്രധാനമന്ത്രി ഋഷി സുനകും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും പുറത്ത് വിട്ടിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ഇത് കണസർവേറ്റീവുകൾക്ക് ഏറെ പ്രയോജനം ചെയ്തേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഏകദേശം 60,000 ഡോക്ടർമാരും 1,70,000 നഴ്സുമാരും 2036/37 ആകുമ്പോഴേക്കും അധികമായി എൻ എച്ച് എസിൽ ജോലി ചെയ്യുന്ന രീതിയിലാണ് 2.4 ബില്യൺ പൗണ്ടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഫിസിയോതെറാപിസ്റ്റുകൾ, മിഡ്വൈഫുമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി അലൈഡ് മെഡിക്കൽ വിഭാഗങ്ങളിൽ 71,000 പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനൊപ്പം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ജോലിയിലിരിക്കുമ്പോൾ തന്നെ പരിശീലനം നൽകുന്ന പദ്ധതിയും ഉണ്ട്. നിലവിൽ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ ആകെയായി 1,12,000 ഒഴിവുകളാണ് ഉള്ളത്.
അതേസമയം, നികുതിദായകന്റെ ചെലവിൽ പഠനവും പരിശീലനവും പൂർത്തിയാക്കുന്നവരെ മറ്റ് രാജ്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട വേതനവും സൗകര്യവും നൽകി ആകർഷിക്കുമോ എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ, അത്തരത്തിൽ വ്യാപകമായ ഒരു കൊഴിഞ്ഞുപോക്ക് ഇല്ലെന്നായിരുന്നു ഋഷി സുനകിന്റെ മറുപടി. എൻ എച്ച് എസിൽ പരിശീലനം നേടുന്ന ഡോക്ടർമാരിൽ 95 ശതമാനവും എൻ എച്ച് എസിൽ തന്നെ ജോലി ചെയ്യുകയാണെന്നും ഋഷി ചൂണ്ടിക്കാണിച്ചു.
വിചാരിക്കുന്നത് പോലുള്ള കൊഴിഞ്ഞുപോക്കില്ലെന്ന് പറഞ്ഞ ഋഷി, ഒരുപക്ഷെ എൻ എച്ച് എസിൽ പരിശീലനം നേടി വിദേശങ്ങളിലേക്ക് പോകുന്ന പ്രവണത ഏറിയാൽ, അതിനെ ചെറുക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്നും പറഞ്ഞു. ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി, ഡൊക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എൻ എച്ച് എസിൽ ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ വികസനത്തിന് വഴിതെളിക്കുമെന്നും ഋഷി പറഞ്ഞു. മാറുന്ന ലോകത്ത് കൂടുതൽ മെച്ചപ്പെട്ട സേവനം ആരോഗ്യ മേഖലയിൽ ഉറപ്പാക്കുക എന്നതാണ് അല്ക്ഷ്യമെന്നും ഋഷി പറഞ്ഞു.
കണക്കുകൾ പറയുന്നത് നിലവിൽ എൻ എച്ച് എസിൽ 1,12,000 ഒഴിവുകൾ ഉണ്ടെന്നാണ്. അടുത്ത 15 വർഷം ആകുമ്പോൾ ഇത് 3,60,000 ആയി ഉയരുമെന്നും പറയുന്നു. ഈ ആവശ്യകത മനസ്സിലാക്കിയാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുനന്ത്. വിദേശ ജീവനക്കാരെ കൂടുതൽ ആശ്രയിക്കാതെ ബ്രിട്ടനിൽ നിന്നു തന്നെ ഡോക്ടർമാരെയും നഴ്സുമാരെയും സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതുപോലെ, ചെലവേറിയ, ഏജൻസി നഴ്സുമാരെ ആശ്രയിക്കുയ്ന്നതും ഒഴിവാക്കാൻ ആകും ഇത് 2030-2037 ആകുമ്പോഴേക്കും എകദേശം 10 ബില്യൺ പൗണ്ട് വരെ ലാഭിക്കാൻ സഹായിക്കും എന്ന് ഈ രംഗത്തുള്ള വിദഗ്ദ്ധർ പറയുന്നു.
പുതിയ പദ്ധതി അനുസരിച്ച് 2031 ഓടെ മെഡിക്കൽ സ്കൂൾ പരിശീലനത്തിനുള്ള സീറ്റുകൾ ഇരട്ടിയാക്കും. പുതിയ മെഡിക്കൽ സ്കൂളുകൾ തുറക്കുന്നത് ഉൾപ്പടെയുള്ള നടപടികളാണ് ഇതിനായി കൈക്കൊള്ളുക. അതുപോലെ ജി ട്രെയിനിങ് പ്ലേസുകൾ 50 ശതമാനം വർദ്ധിപ്പിച്ച് 6000 ആക്കും. അതുപോലെ അഡൾട്ട് നഴ്സ് ട്രെയിനിങ് പ്ലേസുകൾ 2031 ഓടേ ഇരട്ടിപ്പിച്ച് ഓരോ വർഷവും 24,000 അധിക നഴ്സുമാരെയും മിഡ്വൈഫ്മാരെയും സൃഷ്ടിക്കും.
അതുപോലെ ജോലി ചെയ്തുകൊണ്ടു തന്നെ പഠിക്കാനുള്ള സംവിധാനമൊരുക്കും. അപ്രന്റീസ്ഷിപ്പ് വഴി ഡിഗ്രി എടുക്കാനും ജോലിയിൽ കൂടുതൽ പരിശീലനം നേടാനും കഴിയും. അതുപോലെ അത്ര സുപ്രധാനമല്ലാത്ത കാര്യങ്ങളിൽ അസ്സോസിയേറ്റുകളെ കൂടുതലായി ആശ്രയിച്ച്, മുതിർന്ന വിദഗ്ധരെ കൂടുതൽ സങ്കീർണ്ണമായ ജോലികൾക്കായി നിയോഗിക്കും.
ക്ലിനിക്കൽ സൈക്കോളജി, ചൈൽഡ് ആൻഡ് അഡോളസന്റ് ഫ്സിയോതെറാപ്പി എന്നീ മേഖലകളിൽ കൂടുതൽ പേർക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യമൊരുക്കും.2031 ആകുമ്പോഴേക്കും ഈ വിഭാഗങ്ങളിൽ പ്രതിവർഷം 1300 പേർക്ക് അധികമായി പരിശീലനം നൽകും. പദ്ധതി പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്കില്ല എന്ന ഋഷിയുടെ പ്രസ്താവനക്കെതിരെ ബി എം എ രംഗത്ത് എത്ത്യിട്ടുണ്ട്. തങ്ങൾ ബന്ധപ്പെട്ട 10 ൽ 4 വീതം ജൂനിയർ ഡോക്ടർമാർ എൻ എച്ച് എസ് വിടാൻ ഉദ്ദേശിക്കുന്നതായി കണ്ടെത്തിയെന്ന് ബി എം എ പറയുന്നു. 2022-ൽ 15 ശതമാനം ഡോക്ടർമാർ യു കെ വിട്ടെന്നും മറ്റ് 7000 ഡോക്ടർമാർ അതിനുള്ള രേഖകൾ തയ്യാറാക്കി എന്നും അവർ പറയുന്നു.
അതേസമയം, തങ്ങളുടെ ആശയമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നായിരുന്നു ലേബർ പാർട്ടിയുടെ പ്രതികരണം. പത്ത് വർഷക്കാലത്തിലേറെയായി, ജീവനക്കാരുടെ ക്ഷാമവും പേറി എൻ എച്ച് എസ് ദുരിതത്തിലാഴ്ന്നപ്പോൾ കൈക്കൊള്ളാത്ത നടപടി ഏറെ വൈകിയാണ് സർക്കാർ കൈക്കൊണ്ടതെന്നും ലേബർ പാർട്ടി ആരോപിച്ചു.
Facebook Comments