കൊച്ചി: വാഹനം വാങ്ങിയത് മുതൽ തുടർച്ചയായ തകരാർ മൂലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനത്തിന്റെ വില 2.72 ലക്ഷം രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 55,000 രൂപയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
എറണാകുളം, കാഞ്ഞിരമറ്റം സ്വദേശി അമാനുള്ള കെ എച്ച് വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്, സർവീസ് സെന്ററായ പോപ്പുലർ മെഗാ മോട്ടേഴ്സ് എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ടാക്സി ഡ്രൈവറായ പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും ടാറ്റാ മാജിക് ഐറിസ് എന്ന വെഹിക്കിൾ വാങ്ങിയത് ബാങ്കിൽ നിന്നും വായ്പയെടുത്താണ്.
ഒരു മാസത്തിനകം തന്നെ വണ്ടി തകരാറിലായി. ഈ തകരാർ പലതവണ ആവർത്തിക്കുകയും ജോലിക്കായി മറ്റ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ പരാതിക്കാരൻ നിർബന്ധിതനായി. വാഹനത്തിന്റെ നിർമ്മാണ ന്യൂനത മൂലം പരാതിക്കാരന് സംഭവിച്ച നഷ്ടത്തിന് പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതി സമീപിച്ചത്.
വാഹനത്തിന്റെ നിർമ്മാണപരമായ വൈകല്യം എന്താണെന്ന് പരാതിക്കാരൻ തെളിയിച്ചില്ലെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. നിർമ്മാണ ന്യൂനത മൂലം വാഹനം തുടർച്ചയായി തകരാറിലായതു മൂലം ജീവിതം തന്നെ വഴിമുട്ടിയെന്നാണ് പരാതിക്കാരൻ വാദിച്ചത്. നിർമ്മാണ ന്യൂനത മൂലം വാഹനം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും പരാതിക്കാരനുണ്ടായി.
അതിനാൽ നിർമ്മാതാക്കൾ നഷ്ടപരിഹാരവും കോടതി ചെലവും വാഹനത്തിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ട്, വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി. പരതികാരന് വേണ്ടി അഡ്വ. ആന്റണി ഷൈജു കോടതിയിൽ ഹാജരായി.
Facebook Comments