ദോഹ: ട്രാക്കിൽ വേഗതയുടെ തീപ്പൊരി സൃഷ്ടിക്കുന്ന കേരളക്കരയുടെ അഭിമാന താരം വീണ്ടും വിജയത്തിന്റെ തിളക്കത്തിൽ. ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാന താരമായ പി.യു.ചിത്ര സ്വർണം നേടി. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ 4.14.56 സെക്കണ്ടിൽ ഫിനിഷ് ചെയ്താണ് താരം കേരളത്തിന്റെ അഭിമാനം കാത്തത്.
പക്ഷേ ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കൻഡ് ആവർത്തിക്കാൻ ചിത്രയ്ക്ക് കഴിഞ്ഞില്ല. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പ് വഴിയാണ് ചിത്ര ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വർണം നേടിയത്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും ചിത്ര 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കൻഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്.
Facebook Comments