മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും. കെ.എൽ.രാഹുലിനും വിലക്കിന് സാധ്യത. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. നിയമവശം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു
ടിവി ഷോയിലെ പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ടിവി ഷോയിൽ നടത്തിയ പരാമർശങ്ങളിൽ ‘ഖേദിക്കുന്നതായി’ ബിസിസിഐയ്ക്കു നൽകിയ മറുപടിയിൽ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. പാണ്ഡ്യയും രാഹുലും നൽകിയ വിശദീകരണം ബിസിസിഐയ്ക്കു അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.
ചാറ്റ് ഷോയിൽ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയർന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം ശക്തമായതോടെ ഹർദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കളിക്കാർ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളിൽ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബി.സി.സിഐ പരിഗണിക്കുന്നുണ്ട്.
എന്നാൽ ലൈംഗിക ജീവിതത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളിൽ നടപടി വേണമെന്ന് ബി.സി.സിഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ബി.സി.സിഐയേയും ഇന്ത്യൻ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങൾ. മാപ്പു പറച്ചിൽ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാൻ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സിഐയിലെ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചിരുന്നു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുള്ള കാര്യങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോൾ മുറിയിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമാണ് രാഹുൽ തുറന്നു പറഞ്ഞത്.
Facebook Comments