തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന്റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. 77.63 ലക്ഷത്തിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കണ്ടുകെട്ടിയതിൽ പാർട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉൾപ്പെടും. സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിന്റെ പേരിലുള്ള സ്വത്തുക്കളും അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. സിപിഎമ്മിന് പുറമേ ഒൻപത് വ്യക്തികളുടെ സ്വത്തും കണ്ടു കെട്ടി. കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിചേർക്കുകയും ചെയ്തു. ഇതോടെ കേസിന് രാഷ്ട്രീയ മാനം വരികയാണ്. തൃശൂരിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി സുരേഷ് ഗോപി ജയിച്ചു. അദ്ദേഹം കേന്ദ്രമന്ത്രിയുമായി. കരുവന്നൂരിൽ ശക്തമായ നടപടികൾ വാഗ്ദാനം ചെയ്തായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടികളുടെ പ്രധാന്യവും ഏറെയാണ്.
വിവിധ പാർട്ടി ഘടകങ്ങളുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ജില്ലാ കമ്മറ്റിയുടെ രണ്ട് അക്കൗണ്ടും മരവിപ്പിച്ചതിൽ വരുന്നു. പൊറത്തിശേരി ലോക്കൽ കമ്മറ്റി ഓഫീസിനായി വാങ്ങിയ സ്ഥലമാണ് മരവിപ്പിച്ചത്. തട്ടിപ്പ് പണം സിപിഎമ്മിന് കിട്ടിയെന്നാണ് ഇഡി പറയുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ സിപിഎമ്മിനെ പ്രതിയാക്കുന്നത്. സിപിഎമ്മിന്റേതും വ്യക്തികളുടേയും അടക്കം 28 കോടിയുടെ സ്വത്താണ് മരവിപ്പിച്ചത്. അതിനിർണ്ണായക നീക്കങ്ങളാണ് ഈ കേസിൽ ഇഡി ചെയ്തിരിക്കുന്നത്. കൂടുതൽ അറസ്റ്റും മറ്റും ഈ കേസിൽ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു. ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് ഇ.ഡി കൈമാറുകയും ചെയ്തു. തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള പാർട്ടിയുടെ 25 അക്കൗണ്ട് വിവരങ്ങൾ സിപിഎമ്മിന്റെ വാർഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്റിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കത്തിൽ ഇ.ഡി. ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടികൾ.
ജനുവരി 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് രഹസ്യ അക്കൗണ്ടുകളെ സംബന്ധിച്ച് ഇഡി വിശദീകരിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായിട്ടാണ് ഈ അക്കൗണ്ടുകൾ ആരംഭിച്ചതെന്നാണ് ഇ.ഡി യുടെ ആരോപണം. കേരള സഹകരണ സൊസൈറ്റിയുടെ നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടുകൾ തുറക്കണമെങ്കിൽ, സൊസൈറ്റിയിൽ അംഗത്വമെടുക്കണം. എന്നാൽ സിപിഎം കരുവന്നൂർ സൊസൈറ്റിയിൽ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി യുടെ കണ്ടെത്തൽ.
പാർട്ടി ഓഫീസുകൾക്ക് സ്ഥലം വാങ്ങാനും, പാർട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനും ആണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചത് എന്നാണ് ഇ.ഡി കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിൽ പാർട്ടിക്കുണ്ടെന്നാണ് ഇഡി പറയുന്നത്. എന്നാൽ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർട്ടിയുടെ 2023 മാർച്ചിൽ സമർപ്പിച്ച ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിൽ കാണിച്ചിട്ടില്ല. ഈ വാദങ്ങളെല്ലാം സിപിഎം നിഷേധിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ നിർദ്ദേശപ്രകാരം വ്യാപകമായി ബിനാമി ലോണുകൾ നൽകിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സാധാരണ പാർട്ടി അംഗങ്ങളുടെ വസ്തുക്കൾ ഈടുവെച്ച് അവർ അറിയാതെ പണം കൈമാറ്റം ചെയ്തു. ഒരേ വസ്തു ഈടുവെച്ച് വ്യത്യസ്ത ലോണുകളാണ് നൽകിയത്. അതുപോലെ വസ്തു വില പെരുപ്പിച്ചുകാണിച്ചാണ് ലോണുകൾ നൽകിയതെന്നും ഇ.ഡി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ കേസിൽ പ്രതിയാക്കുന്നതും.