മാവേലിക്കര: തഴക്കരയിൽ വീടിനോടുചേർന്ന് നിർമ്മാണത്തിലിരുന്ന പോർച്ചിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. കല്ലുമല പുതുച്ചിറ പ്ലാവിള വടക്കതിൽ ആനന്ദൻ (കൊച്ചുമോൻ-54), ചെട്ടികുളങ്ങര പേള പേരേക്കാവിൽ സുരേഷ് ഭവനത്തിൽ സുരേഷ് (57) എന്നിവരാണു മരിച്ചത്. പരിക്കേറ്റ പുന്നമൂട് മംഗാലവടക്കതിൽ ശിവശങ്കർ (39) മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മാവേലിക്കര നഗരസഭ എട്ടാംവാർഡ് തഴക്കര മേൽപ്പാലത്തിനു വടക്ക് പുത്തൻപുരയിടത്തിൽ (മൂത്താന്റെ കിഴക്കതിൽ) സ്റ്റീഫൻ ഫിലിപ്പോസിന്റെ വീട്ടിലെ പോർച്ചാണ് നിർമ്മാണത്തിലിരിക്കെ തകർന്ന് വീണത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മേൽക്കൂര വാർക്കാനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം. ഭിത്തിനിരപ്പിൽ മറ്റൊരു തട്ട് കെട്ടി അതിൽനിന്നായിരുന്നു മുകളിലെ കൂരയ്ക്കുള്ള തട്ടു കൊടുത്തിരുന്നത്. താഴേക്കമർന്ന കോൺക്രീറ്റിനും തട്ടിനും ഇടയിൽ ഞെരുങ്ങിയാണ് ഇരുവരും മരിച്ചത്.
മേൽക്കൂരയ്ക്കു മുകളിലുണ്ടായിരുന്ന ശിവശങ്കർ താഴേക്കു ചാടി. ഇദ്ദേഹത്തിന്റെ മുഖത്തും കാലിനും പരിക്കേറ്റു. താഴെയുണ്ടായിരുന്ന രാജു (61), സുരേഷ് (56) എന്നീ തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരിച്ച രണ്ടുപേരെയും ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാസേന പുറത്തെടുത്തത്. സുരേഷിനെ പോർച്ചിന്റെ ഭിത്തി ഉയരത്തിലുള്ള സ്ലാബ് നീക്കിയും ആനന്ദനെ കോൺക്രീറ്റ് മുറിച്ചു മാറ്റിയുമാണ് പുറത്തെടുത്തത്.
കോൺക്രീറ്റുചെയ്ത് 20 ദിവസത്തിനു ശേഷമാണ് തട്ടിളക്കിയതെന്നും ലിന്റൽ ലെവലിനു മുകളിൽ കെട്ടിയിരുന്ന സിമന്റുകട്ടകൾ ഇളകിമാറിപ്പോയതാണ് അപകടത്തിനു കാരണമായതെന്നും കരാറുകാരൻ മറ്റം തെക്ക് സ്വദേശി പ്രശാന്ത് പറഞ്ഞു. മരിച്ച ആനന്ദന്റെ ഭാര്യ: ഷീബ. സുരേഷിന്റെ ഭാര്യ: ഗിരിജ, മകൾ: അശ്വതി.
മാവേലിക്കര അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.ജി. അനിൽകുമാർ, കായംകുളം സ്റ്റേഷൻ ഓഫീസർ ജെബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നാല് യൂണിറ്റുകളും മാവേലിക്കര പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.