ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ സെൻട്രൽ ബെർത്ത് ദേഹത്ത് പതിച്ച് പൊന്നാനി സ്വദേശി മരിച്ച സംഭവത്തിൽ വിവാദം. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
അതേസമയം, യാത്രക്കാരൻ മരിച്ചത് ബർത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോർട്ടുകൾ തള്ളി റെയിൽവേ. ബർത്ത് പൊട്ടി വീണല്ല അപകടമുണ്ടായത്. മിഡിൽ ബെർത്തിലുണ്ടായിരുന്ന യാത്രക്കാരൻ ബർത്ത് ലോക്കു ചെയ്തപ്പോൾ, ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
‘മുകളിലെ യാത്രക്കാരൻ ചെയിൻ ശരിയായി ഇട്ടിരുന്നില്ല. ട്രെയിൻ രാമഗുണ്ടത്ത് നിർത്തി പരുക്കേറ്റയാളെ ആശുപത്രിയിലാക്കി. സീറ്റ് നിസാമുദ്ദീൻ സ്റ്റേഷനിൽ പരിശോധിച്ചു, തകരാറില്ലെന്നു കണ്ടെത്തി” റെയിൽവേയുടെ വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ.
അപകടം ഉണ്ടായ ഉടൻ രാമഗുണ്ടത്ത് ട്രെയിൻ നിർത്തി ആംബുലൻസ് അടക്കം എത്തിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കൽ സഹായവും റെയിൽവേ നൽകിയിരുന്നു. അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീൻ സ്റ്റേഷനിൽ റെയിൽവേ അധികൃതർ വിശദമായി പരിശോധിച്ചിരുന്നു. ബർത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തി. അതിനാൽ ബർത്ത് പൊട്ടി വീണാണ് യാത്രക്കാരൻ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയിൽവേ വിശദീകരണക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എസ് 6 കോച്ചിൽ താഴത്തെ ബെർത്തിലെ 57ാം നമ്പർ സീറ്റിലായിരുന്നു അലി ഖാൻ. മധ്യ ബെർത്തിലെ യാത്രക്കാരൻ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് തേഡ് എസി കോച്ചിലേക്കു മാറി. എന്നാൽ മധ്യ ബെർത്തിലെ സീറ്റിന്റെ ചങ്ങല ശരിയായി ഇടാതിരുന്നതിനാൽ സീറ്റ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റെയിൽവേയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12645 എറണാകുളം എച്ച്. നിസാമുദ്ദീൻ മില്ലെനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു അപകടം. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിലെ മൂന്ന് എല്ലുകൾ ഒടിഞ്ഞ് ശരീരം തളർന്നിരുന്നു. മൂന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.