കണ്ണൂര്‍: കുത്തുപറമ്പ് മാങ്ങാട്ടിടത്ത് താന്‍ നിര്‍മ്മിച്ച വീടിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന്‍ ജയിന്‍ രാജ് രംഗത്തെത്തി. താന്‍ നിര്‍മ്മിച്ചത് ആഡംബര വീടല്ലെന്നും വായ്പ വാങ്ങിയും ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ വരുമാനമാണ് ഇതിന് പിന്നിലെന്നാണ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെ ജയിന്‍ മറുപടി നല്‍കിയത്. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്നതിനാലാണ് മറുപടി നല്‍കുന്നതെന്നും വിവാദങ്ങള്‍ക്കിടെ ജയിന്‍ വ്യക്തമാക്കി

ജയിന്‍ രാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം

'ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ കാഞ്ഞങ്ങാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഞാനൊരു കൊട്ടാര സദൃശമായ 'രമ്യഹര്‍മ്മം'നിര്‍മ്മിച്ചതായി പറയുന്നതായി വാര്‍ത്താ ചാനലുകളില്‍ പറയുന്ന വീഡിയോ ഒരു സുഹൃത്ത് അയച്ചുതരികയുണ്ടായി.

രാഹുലിന് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.. പക്ഷെ ഇത്തരം കുബുദ്ധികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിശദീകരണം നല്‍കുന്നത്..

ഒരു സിപിഎം നേതാവിന്റെ മകനായ എനിക്കെതിരെ എന്തെല്ലാം നുണകളാണ് ചിലര്‍ പടച്ചുവിടുന്നത്. ഇവിടെ പരാമര്‍ശിച്ച എന്റെ വീടിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. എനിക്കിപ്പോള്‍ 39 വയസ്സായി. ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് നാലുവര്‍ഷം വിവ കേരള എന്ന ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. അന്ന് മാസ പ്രതിഫലം എല്ലാ ചെലവും കഴിച്ച് 17000 രൂപയായിരുന്നു. അതിന് ശേഷം വിവ കേരള വിട്ടതിനുശേഷം നാട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂലിപ്പണി ഉള്‍പ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്താണ് ജീവിച്ചത്. പിന്നീടാണ് ഗള്‍ഫിലേക്ക് പോയത്.

അഡ്വര്‍ടൈസ്‌മെന്റ് കമ്പനിയിലെ രണ്ടുവര്‍ഷക്കാല ജോലിക്ക് ശേഷം നീണ്ട 10 വര്‍ഷക്കാലം ഹെയര്‍ ഷോപ്പില്‍ ആയിരുന്നു ജോലി (ആഫ്രിക്കന്‍സ് ഉപയോഗിക്കുന്ന മുടി)കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ടൈപ്പിംഗ് സെന്ററിലാണ് ജോലി ചെയ്തു വരുന്നത.് മൊത്തം പതിമൂന്നര വര്‍ഷക്കാലമായി ദുബായില്‍ ജോലി ചെയ്തു വരുന്നു. 2014 ഒക്ടോബറില്‍ ആയിരുന്നു എന്റെ വിവാഹം. ഭാര്യ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നഴ്‌സ് ആയി ജോലി ചെയ്തു. ഇപ്പോള്‍ രണ്ടു വര്‍ഷമായി ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു..

ആര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം ഉണ്ടാകും. പാട്യത്ത് ഒരു സ്ഥലമെടുത്ത് വീടെടുക്കാന്‍ ആണ് ആദ്യമായി ആലോചിച്ചത്.. യശ:ശരീരനായ പാട്യം ഗോപാലന്റെ നാടാണ് പാട്യം..ഫാസിസ്റ്റുകള്‍ക്കെതിരായ ചെറുത്ത് നില്‍പ്പിന്റെ ഇതിഹാസം രചിച്ച നാട് കൂടിയാണ് പാട്യം. ആര്‍ എസ് എസ് കാര്‍ കൊലപ്പെടുത്തിയ 4 രക്തസാക്ഷികളുടെ നാട്. 5 വര്‍ഷം ഞാന്‍ പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. സ്ഥലത്തിന്റെ വിലയും വീട് നിര്‍മ്മാണ ചിലവും എല്ലാ ഏകദേശം കണക്കുകൂട്ടിയപ്പോള്‍ ഞാന്‍ സ്വരുക്കൂട്ടിവച്ച പണം പാട്യത്ത് വീടെടുക്കാന്‍ തികയാതെ വരും. അങ്ങനെ അമ്മയാണ് ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

അമ്മയുടെ തറവാട് ഭാഗം വെച്ച് കിട്ടിയ സ്ഥലത്ത് മൊത്തം 28 സെന്റില്‍ 18 സെന്റ് എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന് അമ്മ പറഞ്ഞു.. അതിന്റെ അടിസ്ഥാനത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടില്‍ വീട് നിര്‍മ്മാണം തുടങ്ങിയത്. അത് കൊട്ടാര സദൃശമായ വീടല്ല… താഴെ രണ്ടു ബെഡ്‌റൂമും മുകളില്‍ രണ്ട് ബെഡ്‌റൂമുള്ള വീടാണ് ഞാന്‍ എടുത്തത്. പതിമൂന്നര വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും മിച്ചം വെച്ച് തുകയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന അവസരത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ എനിക്ക് അമ്മ തരികയുണ്ടായി. എന്റെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു..ഇതുകൊണ്ടും വീട് പൂര്‍ത്തീകരിക്കാന്‍ ആവാതെ വന്നപ്പോള്‍ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി എനിക്ക് തന്നു.. കൂടാതെ എംഎല്‍എ പെന്‍ഷനില്‍ നിന്ന് അച്ഛന്‍ 4 ലക്ഷം രൂപയും തന്നു.ഗൃഹപ്രവേശന അവസരത്തില്‍ അടുത്ത കുടുംബക്കാരില്‍ നിന്ന് മാത്രം സഹായം സ്വീകരിച്ചിരുന്നു..ഇങ്ങനെയാണ് എന്റെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്..കൊടുത്തു തീര്‍ക്കേണ്ട കടത്തില്‍ പ്രധാനം അമ്മയുടെ സ്ഥിരനിക്ഷത്തില്‍ നിന്ന് ലോണ്‍ എടുത്ത പതിനേഴര ലക്ഷം രൂപയാണ്..

മറ്റൊരു ചെറിയ തുകയുടെ കടക്കാരന്‍ കൂടിയാണ് ഞാന്‍ കോവിഡ് കാലത്ത് മൂന്നുമാസം ജോലിയില്ലാതെ കഴിയേണ്ടി വന്നപ്പോള്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം അച്ഛനുമായി പങ്കുവച്ചപ്പോള്‍ സമാനസ്ഥിതിയില്‍ കഷ്ടപ്പെടുന്ന ആള്‍ക്കാരും നിന്നെ പോലെയല്ലേ എന്നായിരുന്നു മറുപടി. ഒടുവില്‍ എനിക്ക് പരിചയമുള്ള തിരുവനന്തപുരത്ത് താമസമാക്കിയ എന്റെ നാട്ടുകാരനായ ഒരാളോട് എന്റെ പരിഭവം പറയുകയും അദ്ദേഹം ഒരു ഫോണ്‍ നമ്പര്‍ എനിക്ക് തരുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ എനിക്ക് നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് അദ്ദേഹം അയച്ചു തരികയായിരുന്നു..740 ദിര്‍ഹംസ് ആയിരുന്നു ടിക്കറ്റ് വില. ആ തുക തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇതുവരെ നേരില്‍ കാണാത്ത അദ്ദേഹം ആ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല. ആ മഹാമനസ്‌കന് നല്‍കേണ്ട തുകയല്ലാതെ മറ്റാരില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ഞാന്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തോടുള്ള എന്റെ കടപ്പാട് ഹൃദയത്തിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് ..

സ്വദേശത്തും വിദേശത്തും എനിക്ക് അച്ഛന്റെയോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ പങ്കാളിത്തത്തോടെയോ എനിക്ക് യാതൊരു ബിസിനസ്സും ഇല്ല. അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാല്‍ അത് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എഴുതിത്തരാം….

എന്റെ വീടിന്റെ കഥയാണ് മേല്‍ വിവരിച്ചത് ഇതിന് കൊട്ടേഷന്‍ സംഘങ്ങളില്‍ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന് ആവശ്യമില്ലെന്നും ജയിന്‍ രാജ് ചൂണ്ടിക്കാട്ടി..