ന്യൂഡൽഹി: ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി. ജൂലൈ 12 വരെ കെജ്രിവാൾ തിഹാർ ജയിലിൽ കഴിയണം.
കേസുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ. ഹാജരാക്കിയത്. മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്.
2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂൺ 26-ന് സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സിബിഐ. കസ്റ്റഡിയിൽ വിട്ടിരുന്നു.