തിരുവനന്തപുരം: ബെംഗളുരുവിൽ നിന്ന് തലസ്ഥാനത്തെ കോവളം – കാരോട് ബൈപാസ് വഴി 20 കോടിയുടെ ഹാഷിഷ് ലഹരിക്കടത്ത് കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജി കെ ക്കും പൂപ്പാറ ബിജുവു മടക്കം 4 പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ തലസ്ഥാന ജില്ലാ കോടതി ഉത്തരവ്.
20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയിൽ വെച്ച് സംസ്ഥാനത്തേക്ക് കള്ളക്കടത്ത് നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യ പ്രതിയായ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരൻ ജി.കെ എന്ന ജോർജുകുട്ടിയും നാലാം പ്രതി പൂപ്പാറ ബിജു എന്ന ബിജു ജോസഫുമടക്കം 4 പ്രതികളെയും വിചാരണ ചെയ്യാൻ അടിസ്ഥാനമുണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറിന്റേതാണുത്തരവ്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ കേസ് റെക്കോർഡുകളിൽ കാണുന്നതായും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കാൻ അടിസ്ഥാനമില്ലെന്നും കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി വ്യക്തമാക്കി. ജൂലൈ 9 ന് പ്രതികളെ ഹാജരാക്കാൻ ജി.കെ ക്കും പൂപ്പാറ ബിജുവിനും കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.
അതേസമയം, തന്നെ അറസ്റ്റ് ചെയ്ത വേളയിലുള്ള ഇലക്ട്രോണിക് റെക്കോഡുകൾ വിളിച്ചു വരുത്തണമെന്ന ജികെ യുടെ ഹർജിയിൽ ജൂലൈ 9 ന് സർക്കാർ നിലപാടറിയിക്കാൻ കോടതി ഉത്തരവിട്ടു.