തിരുവനന്തപുരം: വീണ്ടും ഗവർണ്ണർ-സർക്കാർ പോര്. സർക്കാരിനെതിരേ പുതിയ യുദ്ധമുഖം തുറക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ് സർവകലാശാലകളിൽ വി സി. നിർണയസമിതി രൂപവത്കരിച്ച് ഗവർണറുടെ വിജ്ഞാപനം സർക്കാരിനെ വെല്ലുവിളിക്കലാണ്. സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതിനാൽ യുജിസി.യുടെയും ചാൻസലറെന്നനിലയിൽ തന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതിക്ക് രൂപംനൽകിയത്.
സർക്കാർ നിർ്ദ്ദേശം കാരണമാണ് സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തത്. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയിലുള്ള നീക്കം. സർവകലാശാലകൾ പ്രതിനിധികളെ പിന്നീട് നിർദേശിച്ചാൽ അവരെ സമിതികളിൽ ഉൾപ്പെടുത്തും. കേരള, എം.ജി., കാർഷികം, മലയാളം, സാങ്കേതികം, ഫിഷറീസ് സർവകലാശാലകളുടെ വി സി.മാരെ നിശ്ചയിക്കാനാണ് ഗവർണർ സമിതി രൂപവത്കരിച്ചത്. ഈ ആറ് സർവകലാശാലകളിലെ വി സി. നിർണയ സമിതികളിലേക്ക് യുജിസി പ്രതിനിധികളെ നിർദേശിച്ചിരുന്നു.
സാങ്കേതിക സർവകലാശാലയിലേക്ക് എ.ഐ.സി.ടി.ഇ. പ്രതിനിധിയെയും ലഭ്യമായിട്ടുണ്ട്. കണ്ണൂർ, കൊച്ചി, ഓപ്പൺ സർവകലാശാലകളിലേക്കുള്ള പ്രതിനിധികളെ നൽകണമെന്ന് യുജിസി.യോടും സർവകലാശാലകളോടും വീണ്ടും ഓർമിപ്പിച്ച് രാജ്ഭവൻ കത്തുനൽകും. ഉടൻ മറുപടി കിട്ടിയാൽ അവരേയം ഉൾക്കൊള്ളിക്കും. അല്ലാത്ത പക്ഷം വിസിയെ പുതിയ സമിതി കണ്ടെത്തും. ഇത് വലിയ നിയമപോരാട്ടമായി മാറുമെന്ന വിലിയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് രാജ്ഭവന്റെ ഓരോ നീക്കവും. വിസിമാരുടെ നിയമനം വൈകുന്നത് പ്രതിസന്ധിയാണെന്ന് വിലയിരുത്തിയാണ് നീക്കം.
രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്. വിഞാപനം ഓരോ സർവകലാശാല സിൻഡിക്കേറ്റുകളും കോടതിയിൽ ചോദ്യം ചെയ്യാൻ ഇടയുണ്ട്. സർക്കാരും ഗവർണ്ണർക്ക് എതിരെ രംഗത്തു വരും. അതെ സമയം വി സി മാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവൻ നിലപാട്. അതുകൊണ്ട് തന്നെ കോടതി തീരുമാനം കേസിൽ നിർണ്ണായകമാണ്. ഇനി മാസങ്ങൾ മാത്രമേ ഗവർണ്ണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാന് ബാക്കിയുള്ളൂ. അതിനിടെ കാലാവധി നീട്ടി നൽകുമെന്ന അഭ്യൂഹവുമുണ്ട്.
അതുകൊണ്ട് തന്നെ ഗവർണ്ണറുടെ ഭാഗത്ത് നിന്നും സർക്കാർ ഈ ഘട്ടത്തിൽ ഇത്തരത്തിലൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ല. സർവ്വകലാശാലകളെ കൊണ്ട് നിയയ പോരാട്ടം നടത്തി പ്രതിസന്ധി മറികടക്കാനാണ് നീക്കം.