കോഴിക്കോട്: സമരോത്സുക യുക്തിവാദത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട, ജോസഫ് ഇടമറുകിന്റെ ഒരു ഓർമ്മ ദിനം കൂടി കടന്നുപോവുകയാണ്. പത്രപ്രവർത്തകൻ,യുക്തിവാദി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക,് 2006 ജൂൺ 29-നാണ് അന്തരിച്ചത്. 1934 സെപ്റ്റംബർ ഏഴിന് ഇടുക്കി ജില്ലയിലായിരുന്നു ജോസഫ് ഇടമറുകിന്റെ ജനനം. ചെറുപ്പത്തിൽ മതപ്രചാരകനായിരുന്ന ഇടമറുക് ‘ക്രിസ്തു ഒരു മനുഷ്യൻ’ എന്ന പുസ്തകം എഴുതിയതിനെ തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഈഴവ സമുദായാംഗമായിരുന്ന സോളിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി.
ഇക്കാലയളവിൽ ഇസ്ക്ര (തീപ്പൊരി) എന്ന മാസിക അദ്ദേഹം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ഇടമറുക് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതാവായും പ്രവർത്തിച്ചു. പിന്നീട് 1955 ൽ അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. 1957 മുതൽ 1970 വരെ മനോരമ ഇയർ ബുക്കിന്റെ പത്രാധിപരായും പ്രവർത്തിച്ചു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദി മാസികകളുടെ നേതൃസ്ഥാന ഇടമറുകുണ്ടായിരുന്നു.
1971ൽ കേരളഭൂഷണം അൽമനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ൽ എറൗണ്ട് ഇന്ത്യ എന്ന ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായി ഡൽഹിയിലെത്തി. അതേ വർഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ഡൽഹി ലേഖകനായി.
1956-ൽ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ഡൽഹി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.
ഞെട്ടിച്ച പുസ്തകങ്ങൾ
മതവിമർശനം ഇന്നുപോലും ഭയക്കേണ്ട ഒരു കാലത്ത്, എഴുത്തിലുടെ കൊടുങ്കാറ്റുയർത്തിയ വ്യക്തിയായിരുന്നു ഇടമറുക്. മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് ഇരുനൂറോളം കൃതികളുടെ രചയിതാവാണ് അദ്ദേഹം. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകൾ ഒരു വിമർശനപഠനം, ഖുർആൻ ഒരു വിമർശനപഠനം, ഭഗവദ്ഗീത ഒരു വിമർശനപഠനം, യുക്തിവാദരാഷ്ട്രം, കോവൂരിന്റെ സമ്പൂർണകൃതികൾ, ആനന്ദാ കൾട്ടിന്റെ പതനം, ഇരുട്ടിന്റെ ഇതിഹാസം, ഇന്ത്യാ ചരിത്രം ഡൽഹിയിലെ, ചരിത്രാവശിഷ്ടങളിലൂടെ, ഇന്ത്യയിലെ വർഗീയ കലാപങ്ങൾ, ഇവർ മത നിഷേധികൾ, ബാബിലോണിയൻ മതങ്ങൾ, യുക്തിവാദം ചോദ്യങളും ഉത്തരങ്ങളും, അഹമ്മദീയ മതം തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
ആത്മകഥയായ ‘കൊടുങ്കാറ്റുയർത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.’ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല’ എന്ന പുസ്തകം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചും. പള്ളിക്കും പാട്ടക്കാർക്കും കൃഷ്ണഭക്തർക്കുമൊക്കെ ഹാലിളകിയ പുസ്തകമായിരന്നു അത്. അതുപോലെ ഖുർആൻ ഒരു വിമർശനപഠനം എഴുതിയപ്പോഴും വധ ഭീഷണിയടക്കം അദ്ദേഹം നേരിട്ടു.
രണ്ടുതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കുരുപൊട്ടിയ ഒരു കത്തോലിക്കാ പാതിരിയുടെ പ്രേരണാർത്ഥം നക്സലൈറ്റ് പ്രവർത്തകനെന്നാരോപിച്ച് മൂവാറ്റുപുഴയിൽ വെച്ച് അദ്ദേഹത്തെ പൊലീസ് അറസ്റ്റ്ചെയ്തു. 5 മാസത്തെ ജയിൽവാസത്തിനുശേഷം നിരപരാധിയെന്നുകണ്ട് ജയിൽവിമോചിതനാക്കി. 1975 ൽ അടിയന്തിരാവസ്ഥക്കാലത്ത് വീണ്ടും അറസ്റ്റ്ചെയ്യപ്പെട്ടു. അടിയന്തിരാവാസ്ഥ പിൻവലിച്ചതും അദ്ദേഹം വിമോചിതനാകുന്നതും ഒന്നിച്ചായിരുന്നു.
അവസാനനിമിഷം വരെ കർമ്മനിരതനായിരുന്ന അദ്ദേഹം ആരെയും ബുദ്ധിമുട്ടിക്കാതെ, സ്വയം ബുദ്ധിമുട്ടാതെയാണ് വിടവാങ്ങിയത്. ഉറക്കത്തിലാണ് ഇടമറുക് മരിച്ചത്. വൈകുന്നേരം വരെ മീറ്റിംഗുകളിലൊക്കെ പങ്കെടുത്ത് അത്താഴം കഴിച്ചുകിടന്ന അദ്ദേഹം നിദ്രയിൽ നിന്ന് ഉണർന്നതേയില്ല. ഇത്രത്തോളം ശാന്തമായ മരണം അപൂർവം മലയാളികൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. അവസാനമായി തന്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ടുനൽകിക്കൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു.